പാചകവാതക വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധസൂചകമായി വിറക് വിതരണം ചെയ്തു

Update: 2022-05-10 15:00 GMT

കണ്ണൂര്‍: പാചകവാതകവില വര്‍ധിപ്പിച്ചും ഇന്ധന വിലയില്‍ വര്‍ധന വരുത്തിയും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിറക് വിതരണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വശത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധനവിലൂടെ പാവപ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിലാകട്ടെ ജലപാതയുടെയും കെ റയിലിന്റെയും പേരില്‍ പാവപ്പെട്ടവന്റെ കിടപ്പാടം പിടിച്ചെടുത്ത് തെരുവിലിറക്കുന്നു. ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടുകളുമായാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ശക്തമായ സമരവുമായി കോണ്‍ഗ്രസും യുവജന പ്രസ്ഥാനങ്ങളും തെരുവിലറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന് സംസ്ഥാന സെക്രട്ടറി സന്ദീപ് പണപ്പുഴ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാംവെള്ളി, രാഹുല്‍ ദാമോദരന്‍, റിജിന്‍ രാജ്, ഡിസിസി ജനറല്‍ സെക്രട്ടറി കെസി മുഹമ്മദ് ഫൈസല്‍, സുരേഷ് ബാബു എളയാവൂര്‍, എം.പി രാജേഷ്, ജില്ലാ ഭാരവാഹികള്‍ പ്രിനില്‍ മതുക്കോത്ത്, ഷാജു കണ്ടബേത്ത്, ദിലീപ് മാത്യു, സുധീഷ് വെള്ളച്ചാല്‍, മുഹ്‌സില്‍ കീഴ്ത്തള്ളി, അക്ഷയ് കോവിലകം, ജിതേഷ് മണല്‍, യഹിയ പള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.