'ലൗജിഹാദ്': ജോസ് കെ മാണിയെ കടുത്ത ഭാഷയില്‍ തിരുത്തി സിപിഐ

Update: 2021-03-29 08:41 GMT

തിരുവനന്തപുരം: ഇടത് പൊതുനയത്തില്‍ നിന്ന് വ്യത്യസ്തമായി മുസ് ലിംകള്‍ക്കെതിരേ 'ലൗ ജിഹാദ്' ആരോപണവുമായി രംഗത്തുവന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നിലപാടിനെതിരേ സിപിഐ. ജോസ് കെ മാണിയുടെ ആരോപണം ഇടത് നയത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ എന്താണ് പറയേണ്ടതെന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പും കാനം രാജേന്ദ്രന്‍ നല്‍കി. ജോസ് കെ മാണിയുടെ പ്രസംഗം നേരിട്ട് കേട്ടില്ലെന്നും പക്ഷേ, വാര്‍ത്തകള്‍ കണ്ടെന്നും അത് എല്‍ഡിഎഫിന്റെ നിലപാടല്ലെന്നും ജോസ് കെ മാണിയുടെ പാര്‍ട്ടി നിലപാടായി കണ്ടാല്‍ മതിയെന്നും കാനം പറഞ്ഞു.

'ലൗ ജിഹാദ്' ആരോപണത്തെക്കുറിച്ച് സമൂഹത്തില്‍ ആശങ്കയുണ്ടെന്നും അതെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ജോസ് കെ മാണി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്. കേരളത്തില്‍ 'ലൗ ജിഹാദ്' ഇല്ലെന്ന് കോടതികളും പോലിസും സര്‍ക്കാരും വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചിട്ടും ജോസ് കെ മാണി ആരോപണത്തില്‍ ഉറച്ചുനിന്നു. ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും ഔദ്യോഗിക നിലപാടിനെതിരാണ് ജോസ് കെ മാണിയുടെ പരാമര്‍ശം.

'ലൗ ജിഹാദി'നെക്കുറിച്ചുള്ള 'ആശങ്ക' ജോസ് കെ മാണി പങ്കുവച്ചതോടെ അത് ഇടതു മുന്നണിയിലും പ്രശ്‌നങ്ങളുണ്ടാക്കി. 'ലൗജിഹാദ്' പരാമര്‍ശം പുറത്തുവന്ന ഉടന്‍ ബിജെപിയും കെസിബിസിയും അതിനെ ന്യായീകരിച്ചു. 'ലൗജിഹാദി'നെക്കുറിച്ചുള്ള ജോസിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് പിണറായിയും ഒഴിഞ്ഞുമാറി. ഈ സഹചര്യത്തിലാണ് കാനത്തിന്റെ തുറന്ന പ്രതികരണം.