പൗരത്വവും ജന്മനാടും നഷ്ടപ്പെട്ടു; നിരാലംബരമായി കശ്മീരിലെ പാകിസ്താനി യുവതികള്‍

Update: 2021-01-09 11:23 GMT

ശ്രീനഗര്‍: കശ്മീരിലെ പാകിസ്താനി യുവതികളുടെ ദുരിതങ്ങള്‍ സമാനതകളില്ലാത്തതാണ്. കശ്മീരിലെത്തിയ അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ സ്വന്തം വീടുമാത്രമല്ല, ജനിച്ചുവളര്‍ന്ന നാടും കൂടിയാണ്, പകരം ഒന്നും ലഭിച്ചതുമില്ല. തൊണ്ണൂറുകളില്‍ അതിര്‍ത്തി കടന്ന് പാകിസ്താന്‍ ക്യാമ്പുകളില്‍ ആയുധപരിശീലനം പൂര്‍ത്തിയാക്കിയവരുടെ ഭാര്യമാരാണ് ഇവര്‍. തിരിച്ചുവന്ന് കശ്മീരില്‍ സമാധാന ജീവിതം നയിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കൊപ്പമാണ് ഇവരും നാട്ടിലെത്തുന്നത്. പക്ഷേ, കശ്മീരില്‍ കാലുകുത്തിയതോടെ ഇവരുടെ ജീവിതം മാറിമറിഞ്ഞു. സ്വന്തം രാജ്യത്തെ പൗരത്വം നഷ്ടപ്പെട്ടു, വന്ന എത്തിച്ചേര്‍ന്ന രാജ്യമാകട്ടെ പൗരത്വം നല്‍കിയതുമില്ല.

എണ്‍പതുകള്‍ക്ക് അവസാനമാണ് നിരവധി ചെറുപ്പക്കാര്‍ പാക് അധിനിവേശ കശ്മീരിലെ സായുധക്യാമ്പുകളില്‍ പരിശീലനത്തിനായി പോയത്. അവരില്‍ പലരും അവിടെ നിന്നുതന്നെ വിവാഹം കഴിച്ചു. ഒമര്‍ അബ്ദുള്ള അധികാരത്തിലിരുന്ന സമയത്ത് ഇത്തരം ചെറുപ്പക്കാര്‍ക്ക് ജീവിതം പുനഃരാരംഭിക്കാനുളള അവസരമൊരുക്കി. അവര്‍ക്ക് തിരിച്ചുവരാനുള്ള അനുമതി നല്‍കി. നിരവധി പേര്‍ ഇതുപയോഗപ്പെടുത്തി നാട്ടിലെത്തി. അവരോടൊപ്പം അവരുടെ ഭാര്യമാരും കുട്ടികളും നാട്ടിലെത്തി.

ഇത്തരത്തില്‍ 350ഓളം പാക് യുവതികളുണ്ടെന്നാണ് ചില കണക്കുകള്‍ പറയുന്നത്. അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനോ, മാതാപിതാക്കളെ സന്ദര്‍ശിക്കാനോ അനുമതിയില്ല.

2017ല്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത് സംസ്ഥാനത്ത് ഇത്തരത്തിലുള്ള 377 കുടുംബങ്ങളുണ്ടെന്നാണ്. കുടുംബാഗങ്ങളടക്കം അവരുടെ എണ്ണം 864 വരും. 2010 കാലത്ത് നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇവരില്‍ പലരും രാജ്യത്തെത്തിയത്.

തങ്ങളെ പാകിസ്താനിലേക്ക് തിരിച്ചയക്കുകയോ പൗരത്വം നല്‍കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. പക്ഷേ, രണ്ടിനും സര്‍ക്കാരുകള്‍ തയ്യാറല്ല. കശ്മീരിലെത്തി ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞവര്‍ പോലും ഇവരിലുണ്ട്. ഇത്തരക്കാരാണ് കൂടുതല്‍ ദുരിതത്തിലായത്.

2014ല്‍ നാട്ടിലേക്ക് തിരികെപ്പോകാന്‍ കഴിയാതിരുന്ന ഒരു പാക് യുവതി ബന്ദിപോരെയില്‍ ആത്മഹത്യ ചെയ്യുകപോലുമുണ്ടായി.

പാകിസ്താനി പാസ്‌പോര്‍ട്ടു പോലുമില്ലാതെ വന്നവരുടേതാണ് ഈ സ്ഥിതിയെങ്കിലും പാസ്‌പോര്‍ട്ടുള്ളവരുടെ കാര്യവും വ്യത്യസ്തമല്ല. 2006ല്‍ സജാദ് ഗനി ലോണിന്റെ ഭാര്യ അസ്മ ഖാന്‍ ലോണ്‍ തന്റെ ജന്മനാട്ടിലേക്ക് പോകാന്‍ വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് നിരസിച്ചു.

ആദ്യമൊക്കെ ഇവരില്‍ ചിലര്‍ സര്‍പഞ്ചുമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് അവരെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുപ്പിക്കുന്ന പരിപാടി നിര്‍ത്തിവച്ചു. 

തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇവര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒന്നുകില്‍ നാട്ടിലേക്ക് തിരികെപ്പോകാന്‍ അനുവദിക്കുക, അല്ലെങ്കില്‍ പൗരത്വം നല്‍കുകയെന്നതാണ് ഇവരുടെ ആവശ്യം. ഈ ആവശ്യവുമായി ഇവര്‍ നിരവധി സമരങ്ങള്‍ നടത്തി. അതിര്‍ത്തി രേഖയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഇവര്‍ പറയുന്നു. 

Tags: