താനൂര്‍ ബീച്ചില്‍ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നത് ആദ്യമല്ലെന്ന് നാട്ടുകാര്‍

Update: 2021-04-20 08:12 GMT

താനൂര്‍: താനൂരില്‍ ബീച്ച് കേന്ദ്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം അപഹരിക്കുന്നത് ആദ്യമല്ലെന്ന് റിപോര്‍ട്ട്. ബീച്ചില്‍ എത്തുന്നവരെ രഹസ്യമായി നിരീക്ഷിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടുന്ന രീതി വ്യാപകമാണ്. ഇരയാക്കപ്പെട്ട രണ്ട് പേര്‍ നല്‍കിയ പരാതിയോടെയാണ് ഈ പ്രശ്‌നം ഇപ്പോള്‍ പൊതുജനശ്രദ്ധയിലെത്തിയത്. പ്രളയത്തില്‍ അസാധാരണമായ സന്നദ്ധത പ്രകടിപ്പിച്ച് ശ്രദ്ധേയനായ ട്രോമാ കെയര്‍ അംഗം ജെയ്‌സല്‍ താനൂരിനെതിരേയായിരുന്നു പരാതി.

താനൂര്‍ കടപ്പുറത്തെ തൂവല്‍ തീരം ബീച്ചില്‍ വരുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം ഏറെക്കാലമായി ഉണ്ടെന്നാണ് പോലിസും കണ്ടെത്തിയിരിക്കുന്നത്. പങ്കാളികളുമായി ബീച്ചില്‍ എത്തുന്നവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പണം നല്‍കാന്‍ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. പണം നല്‍കിയ പലരും മാനഹാനി ഭയന്ന് സംഭവം പുറത്ത് പറയാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം യുവാവിനെയും യുവതിയെയും തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

യുവാവിന്റെ പരാതിയില്‍ താനൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ജെയ്‌സലിനെ ട്രോമ കെയര്‍ അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തി.