സംസ്ഥാനത്ത് വസ്തുനികുതിപിരിവ് കാര്യക്ഷമമല്ലെന്ന വാര്‍ത്ത നിഷേധിച്ച് തദ്ദേശ വകുപ്പ്

Update: 2022-06-28 02:26 GMT

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വസ്തു നികുതി പിരിവ് പകുതിയിലും താഴെയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഓണ്‍ലൈനില്‍ വസ്തു നികുതി അടയ്ക്കാനുള്ള സംവിധാനം തയ്യാറായി വരികയാണ്. ഇനിയും പല നഗരസഭകളിലും ഈ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ സഞ്ചയാ വെബ്‌സൈറ്റില്‍ മുന്‍സിപ്പാലിറ്റിയുടെയും കോര്‍പ്പറേഷന്റെയും നികുതി കണക്കുകള്‍ പൂര്‍ണ്ണമായി ലഭ്യമല്ല. അപൂര്‍ണ്ണമായ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ത്തകള്‍ വന്നതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് വസ്തു നികുതി പിരിവ് 77.37 ശതമാനമാണ്. നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കി 100 ശതമാനവും പിരിച്ചെടുക്കാനുള്ള നടപടികള്‍ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

പഞ്ചായത്തുകളില്‍ 81.85 ശതമാനമാണ് വസ്തുനികുതി പിരിച്ചത്. ആകെ പിരിക്കേണ്ട 619.39 കോടിയില്‍ 506.9 കോടി പിരിച്ചെടുത്തിട്ടുണ്ട്. 116 പഞ്ചായത്തുകള്‍ 100 ശതമാനം നികുതിയും പിരിച്ചെടുത്തു. 519 പഞ്ചായത്തുകളിലും 90 ശതമാനത്തില്‍ അധികമാണ് നികുതി പിരിവ്. മുന്‍സിപ്പാലിറ്റിയില്‍ 74.78 ശതമാനവും കോര്‍പ്പറേഷനില്‍ 72.97 ശതമാനവുമാണ് കഴിഞ്ഞ വര്‍ഷത്തെ നികുതി പിരിവ്. പിരിക്കേണ്ട 373.95 കോടിയില്‍ 272.87 കോടി മുന്‍സിപ്പാലിറ്റികളും, 428.52 കോടിയില്‍ 320.46 കോടി കോര്‍പറേഷനുകളും പിരിച്ചെടുത്തു. മുന്‍സിപ്പാലിറ്റികളും കോര്‍പറേഷനുകളും തൊഴില്‍ നികുതി 92.06 ശതമാനവും 73.86 ശതമാനവും യഥാക്രമം പിരിച്ചിട്ടുണ്ട്. വിനോദ നികുതി കോര്‍പറേഷനുകള്‍ 100 ശതമാനവും പിരിച്ചപ്പോള്‍, മുന്‍സിപ്പാലിറ്റികളില്‍ ഇത് 96.86 ശതമാനമാണ്. നൂറു ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഓണ്‍ലൈനില്‍ നികുതി അടയ്ക്കാനുള്ള സംവിധാനം ഉടന്‍ ഒരുങ്ങുമെന്നും മന്ത്രി അറിയിച്ചു.

Similar News