തദ്ദേശ തിരഞ്ഞെടുപ്പ്: ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിയന്ത്രണം; മലപ്പുറത്ത് ജില്ല മുഴുവന്‍ കര്‍ഫ്യൂ; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ

Update: 2020-12-16 01:12 GMT

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലും മറ്റ് സംഘര്‍ഷ സാധ്യതകള്‍ പരിഗണിച്ചും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല. ആഹ്ലാദപ്രകടനങ്ങളില്‍ മിതത്വം പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കണം.

അതിനും പുറമെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് അഞ്ചിടത്തും മലപ്പുറം ജില്ലയില്‍ പൂര്‍ണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച മുതല്‍ ഡിസംബര്‍ 22 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാവും. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല. രാത്രി എട്ടിനു ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല. തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണി പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

കോഴിക്കോട് ജില്ലയിലെ അഞ്ചിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ചൊവ്വാഴ്ച വൈകുന്നേരം ആറുമുതല്‍ മറ്റന്നാള്‍ വൈകുന്നേരം ആറുവരെ നിരോധനാജ്ഞ. വടകര, കുറ്റിയാടി, നാദാപുരം, പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.