തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണം ; മുല്ലപ്പള്ളി രാമചന്ദ്രന്‍

Update: 2020-10-28 12:17 GMT

മലപ്പുറം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ള പ്രവര്‍ത്തകരെയാണ് മത്സരിപ്പിക്കേണ്ടത്. അതാത് വാര്‍ഡ് കമ്മിറ്റികള്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവരെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. റിബല്‍ സ്ഥാനാര്‍ത്ഥികളെ യാതൊരു കാരണവശാലും അംഗീകരിക്കേണ്ടതില്ലെന്നും ഇത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ മടങ്ങിവന്നാല്‍ വലിയ സ്ഥാനമാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് എന്ന നിലയിലും കോണ്‍ഗ്രസ് എന്ന നിലയിലും ശക്തമായ പ്രകടനം നടത്താന്‍ എല്ലാ പ്രവര്‍ത്തകരും സജ്ജമാകണമെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. പൊതുജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും തയ്യാറാകുയും വേണം. കൊവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് അത്താണിയാവാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാനും കോണ്‍ഗ്രസിനായെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് അധ്യക്ഷത വഹിച്ചു. എപി അനില്‍കുമാര്‍ എം എല്‍ എ, നേതാക്കളായ പിടി അജയ് മോഹന്‍, വി എ കരീം, ഇ മുഹമ്മദ് കുഞ്ഞി, വി ബാബുരാജ്, ഫാത്തിമ റോഷ്ന, അസീസ് ചീരാന്തൊടി, കെപി നൗഷാദലി, വി എസ് ജോയ്, ആര്യാടന്‍ ഷൗക്കത്ത്, മുന്‍ എംപിസി ഹരിദാസ്, എന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.