തദ്ദേശ തിരഞ്ഞെടുപ്പ്: നേതൃത്വത്തിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍

Update: 2020-12-18 08:10 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയവും വോട്ട് ചോര്‍ച്ചയും അംഗീകരിക്കാതെ പരസ്പരം പുകഴ്ത്തുന്ന നേതൃത്വത്തിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പി സി വിഷ്ണുനാഥ്, വി ഡി സതീശന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നീ നേതാക്കളാണ് കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നത്.

നേതാക്കാള്‍ പരസ്പരം പുകഴ്ത്തിക്കോളു എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. അരോചകമായ വാര്‍ത്താ സമ്മേളനങ്ങളല്ലാതെ കെപിസിസി എന്താണ് ചെയ്ത്? നേതാക്കളെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്നും ഷാനിമോള്‍ മുന്നറിയിപ്പു നല്‍കി. മാധ്യമങ്ങളെ അറിയിച്ച് മതമേലധ്യക്ഷന്മാരെ കാണുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ബെന്നി ബെഹ്നാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ പോയാല്‍ ആറുമാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യോഗം ചേരാമെന്നായിരുന്നു വി.ഡി സതീശന്റെ പരിഹാസം.

പത്ത് പഞ്ചായത്ത് കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോയെന്ന് വിഷ്ണുനാഥ് ചോദിച്ചു. നേതൃത്വത്തിനെതിരേ കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.