തദ്ദേശ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയത്തിനു പിന്നില്‍ ജോസ് കെ മാണിയല്ല, യുഡിഎഫ്-വെല്‍ഫെയര്‍ ബാന്ധവമെന്ന് സത്യദീപം

''യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായത് ഇടതുമുന്നണിക്ക് നേട്ടമായി''

Update: 2021-01-04 06:42 GMT

കോട്ടയം: ജോസ് കെ.മാണി വന്നതു കൊണ്ടല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാനായത്. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടുവെന്ന് ആളുകള്‍ക്ക് തോന്നിയതാണ് തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിക്ക് കാരണമെന്ന് എറണാകുളം, അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം. ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ.മാണിയുടെ നിലപാട് മൂലമാണെന്ന് എല്‍ഡിഎഫ് പോലും കരുതുന്നില്ലന്ന് പ്രസിദ്ധീകരണം പറയുന്നു.

യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായത് ഇടതുമുന്നണിക്ക് നേട്ടമായി. പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ്ഗ്രഹണം പൂര്‍ണമാകുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്. ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതോടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത കാപട്യമാണെന്ന് തെളിഞ്ഞു.

സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സിപിഎമ്മിനായി. ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യകിറ്റ്, കൊവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങള്‍ക്ക് ഒപ്പമുള്ള സര്‍ക്കാരാണെന്ന് ഇതെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫിനായി. എന്നാല്‍ യുഡിഎഫാകട്ടെ പ്രചാരണമടക്കം മാധ്യങ്ങള്‍ക്ക് വിട്ടുനല്‍കി മാറി നില്‍ക്കുകയാണ് ചെയ്തത്.

വികസനത്തിന്റെ കുത്തക രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം അല്ലെന്ന് 2020 മാതൃകകള്‍ തെളിയിക്കുന്നു എന്നീ കാര്യങ്ങളും സത്യദീപം എഡിറ്റോറിയലില്‍ പറയുന്നു.

Tags:    

Similar News