തദ്ദേശ തിരഞ്ഞെടുപ്പ്: എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുമായി ധാരണയില്ല, ജനകീയ ബദല്‍രാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കുമെന്നും ആര്‍എംപിഐ

Update: 2020-11-24 15:39 GMT

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി ആര്‍എംപിഐ. കോര്‍പറേറ്റുകളുമായി ചേര്‍ന്നുനില്‍ക്കുന്ന എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുമായി ധാരണയില്ലെന്നും ജനകീയ ബദല്‍രാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കുമെന്നും ആര്‍എംപിഐ കേരള സംസ്ഥാന ചെയര്‍മാന്‍ ടി എല്‍ സന്തോഷ് പറഞ്ഞു.

രാജ്യത്തെ ശിഥിലമാക്കുന്ന വര്‍ഗീയതയെ ഭരണ കേന്ദ്രത്തില്‍ എത്തിക്കുന്ന രാഷ്ട്രീയ കൗശലമാണ് ബിജെപിയുടേത്. അതിന്റെ മറവില്‍ കൃഷിക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. നയതീരുമാനങ്ങള്‍ കുത്തകകളും കോര്‍പ്പറേറ്റുകളും നിശ്ചയിക്കുന്ന വ്യാജ ഭരണമാണ് മോദിയുടേത്. കേരളത്തിലെ ഇടതുമുന്നണി ജനാധിപത്യത്തിന്റെ എല്ലാ അതിര്‍വരമ്പുകളും മായ്ച്ചുകളയുന്ന മര്‍ദ്ദക വാഴ്ചയുടെയും കോര്‍പ്പറേറ്റ്ദാസ്യ ത്തിന്റേയും കെട്ടമാതൃകയായിരിക്കുന്നു. നിരപരാധികളായ എട്ടുപേരെ നാലുതവണയായി അവരുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ മാവോയിസ്റ്റ് പേര് പറഞ്ഞ് വെടിവെച്ചുകൊന്ന് അതിനെ സാധൂകരിക്കുന്ന ഒരു മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കമ്മ്യൂണിസ്റ്റ് ലേബല്‍ ഉണ്ടെന്നത് അധഃപതനത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്- രണ്ടു ചെറുപ്പക്കാരെ നിയമവിരുദ്ധമായി യു.എ.പി.എ ചുമത്തിയത് അധഃപതനത്തിന്റെ അങ്ങേ അറ്റമാണെന്ന് ആര്‍എംപിഐ പുറത്തിറക്കിയ് പ്രസ്താവനയില്‍ പറയുന്നു.

ഭരണത്തില്‍ ഇല്ലെങ്കിലും എന്‍ഡിഎയും എല്‍ഡിഎഫും നടപ്പിലാക്കുന്ന നയങ്ങളില്‍ അടിസ്ഥാനപരമായി വ്യത്യസ്തരല്ലാത്ത യു.ഡി.എഫുമായി മുന്നണിയോ ധാരണയോ ഉണ്ടാക്കാനാവില്ലെന്നും ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കുന്ന സംഘടനകളോടും യോജിക്കാനാവില്ലെന്നും അര്‍എംപിഐ വ്യക്തമാക്കി. അതേസമയം ഈ നയത്തിനു വിധേയമായി പ്രാദേശിക നീക്കുപോക്കുകളുണ്ടാക്കി മത്സരിക്കുന്നതിന് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.