മൊബൈല്‍ ആപ്പ് വഴി വായ്പ: പഠനം നടത്താന്‍ ആര്‍ബിഐ വിദഗ്ധ സമിതി രൂപീകരിക്കുന്നു

Update: 2021-01-13 13:26 GMT

ന്യൂഡല്‍ഹി: മൊബൈല്‍ ആപ്പ് വഴി പണം കടംകൊടുക്കുന്ന ധനകാര്യസ്ഥാപനങ്ങളെ കുറിച്ചും അവയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും പഠിക്കാന്‍ ആര്‍ബിഐ വിദഗ്ധ സമിതിയെ നിയോഗിച്ചു. അനധികൃത സ്ഥാപനങ്ങളുടെയും നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ വായ്പാ സംവിധാനങ്ങള്‍ സൂക്ഷ്പരിശോധനയ്ക്കു വിധേയമാക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് സമിതിയുടെ ചുമതല.

വര്‍ക്കിങ് ഗ്രൂപ്പില്‍ ആര്‍ബിഐയില്‍ നിന്നുള്ളവരും പുറത്തുനിന്നുള്ളവരുമുണ്ട്.

കമ്മിറ്റിയില്‍ ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയന്ത് കുമാര്‍ ദാസ്, ചീഫ് ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് അജയ് കുമാര്‍ ചൗധരി, സൂപ്പര്‍വിഷന്‍ വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ പി വാസുദേവ്, ചീഫ് ജനറല്‍ മാനേജര്‍ മനോരഞ്ജന്‍ മിശ്ര തുടങ്ങിയവരും പുറത്തുനിന്ന് മൊനെക്‌സോ ഫിന്‍ടെക്‌സിന്റെ സഹസ്ഥാപകന്‍ വിക്രം മേത്ത, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ രാഹുല്‍ ശശി തുടങ്ങിയവരും ഉള്‍പ്പെടുന്നു.

അനധികൃതമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പണം കടമെടുക്കുന്നതിനെതിരേ കഴിഞ്ഞ മാസം ആര്‍ബിഐ മുന്നറിയിപ്പു നല്‍കിയിരുന്നു.

കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ നിന്ന് അനധികൃത മൊബൈല്‍ ആപ്പുകള്‍ വഴി പണം കടംകൊടുക്കുന്ന സംഘത്തില്‍ പെട്ട ചൈനക്കാര്‍ ഉള്‍പ്പടെ നാല് പേരെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മൊബൈല്‍ പ്ലാറ്റ്‌ഫോം വഴി പണം കടം കൊടുക്കുകയും വീട്ടാന്‍ കഴിയാതെ വരുമ്പോള്‍ മറ്റ് ആപ്പുകള്‍ വഴി വീണ്ടും കടം കൊടുക്കുകയും തിരിച്ചടച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയുമാണ് ഇത്തരം കമ്പനികളുടെ ലക്ഷ്യം.

മൊബൈല്‍ ആപ്പ് വഴി വായ്പ എടുത്ത് കടക്കെണിയില്‍ അകപ്പെട്ട ഒരാള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സംഭവവും പുറത്തുവന്നിട്ടുണ്ട്.

Tags: