'ഇന്ന് എനിക്ക് സംഭവിച്ചു, നാളെ ആര്‍ക്കും ഇത് സംഭവിക്കാം'; യു എസ് പോലിസ് വെടിവച്ചു കൊന്ന ഇന്ത്യന്‍ ടെക്കിയുടെ അവസാന കുറിപ്പ്
വാഷിങ്ടണ്‍: യു എസ് പോലിസ് വെടിവച്ചു കൊന്ന ഇന്ത്യന്‍ ടെക്കിയുടെ അവസാന കുറിപ്പ് പുറത്ത്. വംശീയ വിദ്വേഷം, വംശീയ വിവേചനം, വംശീയ പീഡനം, പീഡനം, തെറ്റായ പിരിച്ചുവിടല്‍ എന്നിവയുടെ ഇരയായി താന്‍ മാറിയിട്ടുണ്ടെന്ന് പറയുന്ന നിസാമുദ്ദീന്റെ സോഷ്യല്‍മീഡിയ പോസ്റ്റാണ് പുറത്തുവന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം,
'ഇന്ന് എല്ലാ അനീതികള്‍ക്കെതിരെയും ശബ്ദമുയര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു. മതി, വെള്ളക്കാരുടെ മേധാവിത്വം. വംശീയ വിദ്വേഷമുളവാക്കുന്ന അമേരിക്കന്‍ മാനസികാവസ്ഥ അവസാനിപ്പിക്കണം. കോര്‍പ്പറേറ്റ് സ്വേച്ഛാധിപതികളുടെ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണം, അതില്‍ ഉള്‍പ്പെട്ട എല്ലാവരെയും കഠിനമായി ശിക്ഷിക്കണം,'
വംശീയ പീഡനത്തിന് പുറമെ എനിക്ക് നേതിടേണ്ടി വന്നത് തികച്ചും ശത്രുതാമനോഭാവമാണ്. 'എനിക്ക് ന്യായമായ വേതനം ലഭിച്ചില്ല.അവര്‍ എന്നെ മതിയായ കാരണമില്ലാതെ ജോലിയില്‍ നിന്നുമൊഴിവാക്കി. ഒരു വംശീയ കുറ്റാന്വേഷകന്റെയും സംഘത്തിന്റെയും സഹായത്തോടെ അവര്‍ അവരുടെ ഉപദ്രവവും വിവേചനവും ഭീഷണിപ്പെടുത്തുന്ന പെരുമാറ്റവും തുടര്‍ന്നു
എന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി, ഇപ്പോള്‍ അനീതിക്കെതിരെ പോരാടിയതിന് എന്നെ എന്റെ നിലവിലെ വീട്ടില്‍ നിന്ന് എന്നെ പുറത്താക്കുന്നു
എന്റെ പ്രധാന ശത്രുക്കള്‍ തന്റെ സഹപ്രവര്‍ത്തകര്‍, തൊഴിലുടമ, ക്ലയന്റ്, ഡിറ്റക്ടീവ്, അവരുടെ സമൂഹം എന്നിവരാണ്.
നിലവിലെ കുഴപ്പങ്ങള്‍ക്ക് പിന്നില്‍ കുഴപ്പക്കാരും അടിച്ചമര്‍ത്തുന്നവരുമാണ്, ഞാനല്ല. ഇന്ന് എനിക്ക് ഇത് സംഭവിക്കുന്നു, നാളെ ആര്‍ക്കും ഇത് സംഭവിക്കാം. അതിനാല്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളുടെ അടിച്ചമര്‍ത്തലിനും തെറ്റുകള്‍ക്കും എതിരെ നീതി ആവശ്യപ്പെടുന്നതില്‍ ആവശ്യമായത് ചെയ്യാന്‍ ഞാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു. ഞാന്‍ ഒരു വിശുദ്ധനല്ലെന്ന് എനിക്ക് പൂര്‍ണ്ണമായും മനസ്സിലായി, പക്ഷേ അവര്‍ ഒരു ദൈവമല്ലെന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്.'
തെലങ്കാനയിലെ മഹ്ബൂബ് നഗര്‍ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെ(39)നെയാണ് സെപ്റ്റംബര്‍ മൂന്നിന് പോലിസ് വെടിവച്ചു കൊന്നത്. മുഹമ്മദ് നിസാമുദ്ദീനും റൂംമേറ്റും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും അത് കത്തിക്കുത്തിലേക്ക് നയിച്ചെന്നും തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നും പോലിസിന്റെ പ്രസ്താവന പറയുന്നു. എന്നാല്‍, അക്രമത്തെ കുറിച്ച് പോലിസിനെ വിളിച്ചറിയിച്ചത് നിസാമുദ്ദീനായിരുന്നു. പക്ഷേ, പോലിസ് എത്തി നിസാമുദ്ദീനെ വെടിവച്ചു കൊന്നു.
യുഎസിലെ ഫ്ളോറിഡയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീന്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. വംശീയ വിദ്വേഷം, വംശീയ വിവേചനം, വംശീയ പീഡനം, പീഡനം, തെറ്റായ പിരിച്ചുവിടല്‍ എന്നിവയുടെ ഇരയായി താന്‍ മാറിയിട്ടുണ്ടെന്ന് പറയുന്ന നിസാമുദ്ദീന്റെ സോഷ്യല്‍മീഡിയ പോസ്റ്റും അദ്ദേഹത്തിന്റെ കുടുംബം ചൂണ്ടിക്കാട്ടി. ആരോപണങ്ങളെക്കുറിച്ചും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് മജ്‌ലിസ് ബച്ചാവോ തെഹ്രീക് വക്താവ് അംജദുല്ലാ ഖാന്‍ കത്തെഴുതിയിട്ടുണ്ട്.

