നേപ്പാളില്‍ മിന്നല്‍ പ്രളയം: 3 ഇന്ത്യക്കാരടക്കം 20 പേരെ കാണാനില്ല

Update: 2021-06-17 08:13 GMT

കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 20ഓളം പേരെ കാണാതായി. ഇവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സിന്ധുപാല്‍ചൗക്കിലെ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ അരുണ്‍ പൊഖ്‌റിയലാണ് ഇന്ത്യക്കാരും കാണാതായവരില്‍ ഉള്‍പ്പെടുന്ന വിവരം സ്ഥിരീകരിച്ചത്. മിന്നല്‍ പ്രളയത്തിനു പിന്നാലെ പ്രദേശത്ത് കനത്ത മഴയും ഉണ്ടായി. കാണാതായവരില്‍ മൂന്ന് പേര്‍ ചൈനക്കാരാണ്.

ഹിമാലയത്തില്‍ മഞ്ഞുരുകിയാവാം മിന്നല്‍ പ്രളയത്തിനു കാരണമെന്നാണ് കരുതുന്നത്. മിന്നല്‍ പ്രളയത്തോടെ മെലാമുച്ഛി പ്രദേശത്ത് ചെളിയും മണ്ണും അടിഞ്ഞിട്ടുണ്ട്.

പ്രദേശത്തുനിന്ന് 200ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നവരെയാണ് മിന്നല്‍ പ്രളയത്തില്‍ കാണാതായത്.