ലൈഫ് മിഷന്‍ കോഴ: ഐഫോണ്‍ കിട്ടിയത് കോടിയേരിയുടെ ഭാര്യയ്ക്ക്; ആരോപണം ഉന്നയിച്ച കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല

Update: 2021-03-06 10:33 GMT

തിരുവനന്തപുരം: ലൈഫ് മിഷന്‍ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി നല്‍കിയ ഐ ഫോണ്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കയ്യിലാണ് എന്ന് കസ്റ്റംസ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് നോട്ടിസ് നല്‍കിയ സാഹചര്യത്തിലാണ്  മാപ്പുപറയണമെന്ന ആവശ്യവുമായി ചെന്നിത്തല രംഗത്തുവന്നരിക്കുന്നത്.

താന്‍ സന്തോഷ് ഈപ്പന്റെ കയ്യില്‍ നിന്ന് ഞാന്‍ ഫോണ്‍ വാങ്ങി എന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തിയ ആളാണ് കോടിയേരി ബാലകൃഷ്ണനെന്നും അതേ സമയം സ്വന്തം വീട്ടില്‍, സ്വന്തം ഭാര്യ സന്തോഷ് ഈപ്പന്റെ ഫോണ്‍ ഉപയോഗിക്കുന്നത് അദ്ദേഹം അറിഞ്ഞില്ലെന്നും ചെന്നിത്തല പരിഹസിച്ചു. ധാര്‍മ്മികതയുടെ കണിക പോലും ഇല്ലാത്തതു കൊണ്ടാണ് സ്വന്തം ഭാര്യ ആ ഫോണ്‍ ഉപയോഗിക്കുന്ന കാര്യം മറച്ചു വെച്ചു കൊണ്ട് എനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടിയേരിയ്‌ക്കെതിരെ ചെന്നിത്തല ഇതേ സംഭവത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും പങ്കുണ്ട് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണ് എന്ന് സ്വപനയുടെ മൊഴിയില്‍ നിന്നു വ്യക്തമായിരിക്കുകയാണെന്നും മുഖ്യപ്രതിയുടെ മൊഴിയില്‍ പറയുന്ന മൂന്നു മന്ത്രിമാര്‍ ആരൊക്കെയാണ് എന്ന് പൊതുസമൂഹത്തോടു പറയാനുള്ള ബാധ്യത മുഖ്യമന്ത്രിയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: