'രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് പറയട്ടെ'; കേള്‍ക്കാന്‍ നേതാക്കള്‍

രാജിയല്ല മറിച്ച് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം

Update: 2025-08-25 03:33 GMT

തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ സാധ്യതയില്ല. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം നടക്കുന്നത്. നിയമസഭാ സമ്മേളനത്തില്‍ നിന്നും മാറ്റിനിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനാണ് ആലോചന. അന്തിമ തീരുമാനം ഇന്ന് ഉണ്ടാവും.

രാജിവെപ്പിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് വരാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതോടെയാണ് നേതാക്കളുടെ മനംമാറ്റം. രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളതും കേള്‍ക്കണമെന്ന അഭിപ്രായവും ഇതിനിടയില്‍ ഉയര്‍ന്നു. കെപിസിസി അധ്യക്ഷനുമായുള്ള ആശയവിനിമയത്തിലാണ് നേതാക്കളുടെ നിര്‍ദേശം. രാഹുല്‍ പറയാനുള്ളത് പറയട്ടെ എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നായിരുന്നു വി.ഡി സതീശനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തെത്തിയിരുന്നു. പിന്നീടാണ്് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ അടക്കമുള്ള നേതാക്കളുമായിട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആശയ വിനിമയം നടത്തിയത്. ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാക്കിയുള്ള തീരുമാനം വേണം എടുക്കാനെന്നായിരുന്നു നേതാക്കളില്‍ ചിലരുടെ നിര്‍ദ്ദേശം.

Tags: