'90 സീറ്റില്‍ കൂടുതല്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരും'; എം വി ഗോവിന്ദന്‍

Update: 2026-04-12 12:19 GMT

തിരുവനന്തപുരം: 90 സീറ്റുകളില്‍ കൂടുതല്‍ നേടി എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വര്‍ധിക്കാന്‍ കാരണം ഭരണവിരുദ്ധ തരംഗമല്ല. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല. 2016, 2021 തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ കാഴ്ചപ്പാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകകായിരുന്നു അദ്ദേഹം.

വോട്ടിങ് ശതമാനത്തിലെ വര്‍ധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവായി കണ്ടാണ് നൂറിലധികം സീറ്റിലേക്ക് പോകുന്നുവെന്ന് യുഡിഎഫ് പ്രചരണം ആരംഭിച്ചത്. ഈ പ്രചാരണത്തിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മതിപ്പോടെയാണ് ജനങ്ങള്‍ വീക്ഷിച്ചത്. ഭരണത്തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സാങ്കല്‍പ്പിക മുഖ്യമന്ത്രിയെ നിയോഗിച്ചുകഴിഞ്ഞു. യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പണക്കൊഴുപ്പില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. പണം, കിറ്റ്, സാരി എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഉത്തരേന്ത്യയില്‍ കാണാന്‍ കഴിയുന്നതിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ നടന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് പറയാന്‍ സാധിക്കില്ല. 2.40കോടി വോട്ടര്‍മാരാണ് എസ്ഐആറിന് മുന്‍പ് ഉണ്ടായിരുന്നത്. എസ്‌ഐആര്‍ വന്നപ്പോള്‍ വോട്ട് ചെയ്യണമെന്ന വാശി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായെന്ന് അവകാശപ്പെടാന്‍ സാധിക്കില്ല. തീവ്രപരിഷ്‌കരണത്തിന് ശേഷം 2.17കോടി വോട്ടര്‍മാരായി ചുരുങ്ങി. അവരില്‍ 78.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. 2021ലേതിനേക്കാള്‍ 94 മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ കുറഞ്ഞത്. 47,647 വോട്ടര്‍മാരുടെ കുറവുണ്ടായി. 71 മണ്ഡലങ്ങളില്‍ പോളിങ് 2021നേക്കാള്‍ കുറഞ്ഞു. അസാധാരണ വോട്ടുവര്‍ധനയുണ്ടായെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എല്‍ഡിഎഫ് മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ കാഴ്ചപ്പാട്. 90 സീറ്റില്‍ കൂടുതല്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരും. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ ഇത് നിശ്ചയദാര്‍ഢ്യത്തോടെ തീരുമാനിച്ചുകഴിഞ്ഞുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വി ഡി സതീശനോട് വനവാസത്തിന് പോകരുതെന്ന് പറയണം. രാഷ്ട്രീയ പ്രവര്‍ത്തകന്‍ വനവാസത്തിന് പോകേണ്ടതില്ല. സതീശന്‍ കേരളത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. പറഞ്ഞതെല്ലാം ജനങ്ങള്‍ ക്ഷമിച്ചോളുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

20,000ത്തിലധികം ജീവനക്കാര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കൃത്യമായ കണക്ക് പോലും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ നല്‍കാനായില്ല. പ്രത്യേകം റിക്രൂട്ട് ചെയ്ത വോളന്റിയര്‍മാര്‍ക്കും വോട്ട് ചെയ്യാനായില്ല. വോട്ടവകാശമുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയണം. സാങ്കേതികത്വം പറഞ്ഞ് വോട്ട് നിഷേധിക്കരുത്. കോടതി ഉള്‍പ്പെടെ ചേര്‍ന്നുകൊണ്ട് ഈ ഭരണഘടനാ ലംഘനം അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Tags: