മാറാട് പരാമര്‍ശത്തില്‍ എ കെ ബാലനെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

ബാലന്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ ബാലനോട് പോയി ചോദിക്ക് എന്ന് ടി പി രാമകൃഷ്ണന്‍

Update: 2026-01-09 14:16 GMT

തിരുവനന്തപുരം: മാറാട് പരാമര്‍ശത്തില്‍ എ കെ ബാലനെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മാറാട് അടഞ്ഞ വിഷയമാണെന്നും ബാലന്‍ പറഞ്ഞതിനെ കുറിച്ച് ബാലനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയാണ് ആഭ്യന്തര മന്ത്രിയാകാന്‍ പോകുന്നതെന്ന് സിപിഎം തീരുമാനിച്ചിട്ടില്ല. യുഡിഎഫ് തന്നെ ഇവിടെ അധികാരത്തിലെത്താന്‍ പോകുന്നില്ല. അപ്പോള്‍ ജമാഅത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

മാറാട് സന്ദര്‍ശിച്ചപ്പോള്‍ പിണറായിക്കൊപ്പം താനുണ്ടായിരുന്നു. മാറാട് കൂട്ടക്കൊല നടന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ അങ്ങോട്ട് പ്രവേശിപ്പിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന ആന്റണിക്ക് സഹപ്രവര്‍ത്തകനായ മന്ത്രിയെ കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. മാറാട് സന്ദര്‍ശിച്ച അനുഭവമാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുകയെന്നും അതോടെ മാറാടുകള്‍ ആവര്‍ത്തിക്കുമെന്നും ആയിരുന്നു എ കെ ബാലന്റെ പ്രസ്താവന. മാറാട് കലാപം കേരളത്തിന്റെ അനുഭവമാണ്, അത് ഓര്‍മിപ്പിക്കുകയാണ് എ കെ ബാലന്‍ ചെയ്തതെന്നായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം.

Tags: