ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസ് സുപ്രിംകോടതി നീട്ടി. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇത് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സിബിഐയുടെ ആവശ്യം. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കേസ് നീട്ടുന്നത്.
പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളുമാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കണ്‍സള്‍ട്ടന്റായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് കാനഡയിലെ എസ്എന്‍സി ലാവ്ലിനുമായി ധാരണാപത്രം ഒപ്പിട്ടത് 1995 ആഗസ്തിലാണ്. ലാവ്ലിനുമായി അന്തിമ കരാര്‍ ഒപ്പിടുന്നതിന് മുന്നോടിയായി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംഘം കാനഡ സന്ദര്‍ശിക്കുന്നത് 1996 ഒക്ടോബറിലാണ്. കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 1995-96കാലഘട്ടത്തില്‍ നടന്ന സംഭവത്തില്‍ വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്.