മാതാപിതാക്കളെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ലത്തൂര്‍ ജില്ലാ പരിഷത്ത്

വെട്ടിക്കുറച്ച തുക ഈ ജീവനക്കാരുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും.

Update: 2021-02-13 14:23 GMT

ലത്തൂര്‍: വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാത്തതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലാ പരിഷത്ത് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. ഏഴ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ ആരംഭിച്ചതായി ലത്തൂര്‍ ജില്ലാ പരിഷത്ത് പ്രസിഡന്റ് രാഹുല്‍ ബോന്ദ്രെ പറഞ്ഞു.


കഴിഞ്ഞ വര്‍ഷം നവംബറില്‍ മാതാപിതാക്കളെ പരിപാലിക്കുന്നില്ലെന്ന് കണ്ടെത്തിയ എല്ലാ ജീവനക്കാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശം ലത്തൂര്‍ ജില്ലാ പരിഷത്തിന്റെ ജനറല്‍ ബോഡി പാസാക്കിയിരുന്നു. മാതാപിതാക്കളെ അവഗണിച്ചതായി പരാതി ലഭിച്ച 12 ജീവനക്കാരില്‍ ആറുപേര്‍ അധ്യാപകരാണെന്നും രാഹുല്‍ ബോന്ദ്രെ പറഞ്ഞു.


വെട്ടിക്കുറച്ച തുക ഈ ജീവനക്കാരുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും. തെറ്റ് പറ്റിയ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നുള്ള ശമ്പളം വെട്ടിക്കുറയ്ക്കുന്നത് 2020 ഡിസംബറിലാണ് തുടങ്ങിയതെന്ന് ബോന്ദ്രെ പറഞ്ഞു. 'ജീവനക്കാരുടെ മാതാപിതാക്കള്‍ അവഗണിക്കപ്പെട്ടുവെന്ന് പറയുന്ന 12 പരാതികള്‍ ഞങ്ങള്‍ അന്വേഷിച്ചുവരികയാണ്. ഈ 12 പേരില്‍ ഞങ്ങള്‍ ഡിസംബര്‍ മുതല്‍ ഏഴ് ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് ശമ്പളം കുറയ്ക്കാന്‍ തുടങ്ങി, 'അദ്ദേഹം പറഞ്ഞു. നേരത്തെ നോട്ടീസ് അയച്ചതോടെ ചില ജീവനക്കാര്‍ മാതാപിതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.




Tags: