ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു

Update: 2021-03-15 13:25 GMT

ഏറ്റുമാനൂര്‍: വനിതകള്‍ക്ക് ഒരു ജില്ലയില്‍ ഒരു സീറ്റെങ്കിലും നല്‍കാത്തതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വനിതാകോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്നു. ഏറ്റുമാനൂരില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതൃത്വവുമായി നേരിട്ടിടയാന്‍ തീരുമാനിച്ച വിവരം ലതിക പ്രഖ്യാപിച്ചത്. അതേസമയം മറ്റ് പാര്‍ട്ടികളിലേക്ക് പോകുകയില്ലെന്ന മുന്‍ നിലപാട് അവര്‍ കണ്‍വെന്‍ഷനിലും ആവര്‍ത്തിച്ചു. താന്‍ ഒരു ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നായിരുന്നു തല മുണ്ഡനം ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ ലതിക അഭിപ്രായപ്പെട്ടിരുന്നത്.

ഏറ്റുമാനൂരില്‍ സീറ്റ് നല്‍കുമെന്ന് കരുതി വിശ്വസിച്ചിരുന്ന വിഡ്ഢിയാണ് താനെന്നും തിരഞ്ഞെടുപ്പുകാലത്ത് ഇത്തരമൊരു നിലപാടുമായി വരേണ്ടിവന്നതില്‍ തനിക്ക് ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു.

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ 1987 ല്‍ കോണ്‍ഗ്രസ്സിന്റെ വിമത സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവവും അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിച്ചു. സീറ്റ് ലഭിക്കാതിരുന്ന ജോര്‍ജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മല്‍സിരിച്ച് വിജയിച്ചിരുന്നു.

സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും എഐസിസി, കെപിസിസി അംഗത്വവും രാജിവച്ചിരുന്നു.

തല മുണ്ഡനം ചെയ്തുകൊണ്ടുള്ള ലതികയുടെ പ്രതിഷേധം സംസ്ഥാന കോണ്‍ഗ്രസ്സിന് തലവേദനയായിരിക്കുകയാണ്. സംഭവം ദേശീയ തലത്തിലും വാര്‍ത്തയായിട്ടുണ്ട്.

Tags: