ഇന്ത്യന്‍ സൈന്യം കഴിഞ്ഞ വര്‍ഷം നടത്തിയത് 18000 കോടി രൂപയുടെ ഇടപാട്

. തണുത്ത കാലാവസ്ഥയില്‍പ്പോലും വന്‍തോതില്‍ സൈനികരെ വിന്യസിക്കേണ്ടി വന്നത് കണക്കിലെടുത്താണ് സൈനികര്‍ക്ക് വസ്ത്രങ്ങള്‍, ഷെല്‍ട്ടറുകള്‍, കൂടാരങ്ങള്‍, മറ്റ് സൈനിക വിന്യാസ വസ്തുക്കള്‍ എന്നിവ വാങ്ങി സംഭരിക്കുന്നത്.

Update: 2021-01-15 12:58 GMT

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം കഴിഞ്ഞ വര്‍ഷം നടത്തിയത് 18000 കോടി രൂപയുടെ ഇടപാട്. 5000 കോടി രൂപയുടെ അടിയന്തര വാങ്ങലടക്കമാണ് പുതിയ ആയുധങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി 18000 കോടി രൂപ ചിലവിട്ടത്. അയ്യായിരം കോടി രൂപയുടെ സാമഗ്രികള്‍ അടിയന്തര വ്യവസ്ഥകള്‍ പ്രകാരം വാങ്ങിയതാണെന്ന് കരസേന മേധാവി ജനറല്‍ എം എം നരവാനെ പറഞ്ഞു. കരസേന ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


'38 കരാറുകളിലായി അടിയന്തര സ്‌കീം ഉപയോഗപ്പെടുത്തിയാണ് 5000 കോടിയുടെ ആയുധങ്ങളും മറ്റ് വസ്തുക്കളും ഉള്‍പ്പെടുന്ന സാമഗ്രികള്‍ വാങ്ങിയത്. ഇതുകൂടാതെ 13,000 കോടി രൂപയുടെ കരാറിന്റെ അന്തിമ തീരുമാനവുമെടുത്തു, ''ജനറല്‍ നരവാനെ പറഞ്ഞു. ലൈറ്റ് മെഷീന്‍ ഗണ്‍, പ്രത്യേക വാഹനങ്ങള്‍, സൈനികര്‍ക്കുള്ള സുരക്ഷാ കവചങ്ങള്‍ തുടങ്ങിവയാണ് കരാറുകളിലുള്‍പ്പെട്ടിട്ടുള്ളത്. പുതിയ ആശയവിനിമയ ഉപകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ 32,000 കോടി രൂപയുടെ 29 ആധുനികവത്കരണ പദ്ധതികള്‍ സൈന്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


ലഡാക്കില്‍ 'ഓപ്പറേഷന്‍ സ്‌നോ ലെപ്പേര്‍ഡ്' എന്ന പേരിലുള്ള പദ്ധതി പ്രഖ്യാപിച്ചു. ഉദാരവത്ക്കരിക്കപ്പെട്ട കുടുംബ പെന്‍ഷനുകള്‍, യുദ്ധത്തില്‍ കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ സൈനികരുടെ കുടുംബങ്ങള്‍ക്കുള്ള പ്രത്യേക അലവന്‍സുകള്‍ എന്നിവ ഉറപ്പുവരുത്താനായെന്നും കരസേനാ മേധാവി പറഞ്ഞു. തണുത്ത കാലാവസ്ഥയില്‍പ്പോലും വന്‍തോതില്‍ സൈനികരെ വിന്യസിക്കേണ്ടി വന്നത് കണക്കിലെടുത്താണ് സൈനികര്‍ക്ക് വസ്ത്രങ്ങള്‍, ഷെല്‍ട്ടറുകള്‍, കൂടാരങ്ങള്‍, മറ്റ് സൈനിക വിന്യാസ വസ്തുക്കള്‍ എന്നിവ വാങ്ങി സംഭരിക്കുന്നത്. ശൈത്യകാലത്തെ അതിജീവിക്കുന്ന പ്രത്യേകതരം തുണിത്തരങ്ങള്‍ അമേരിക്കയില്‍ നിന്നാണ് വരുത്തുന്നത്.




Tags:    

Similar News