ഭൂമി തരംമാറ്റം: അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പാലിച്ച് വേഗത്തില്‍ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍

Update: 2022-02-07 03:41 GMT

എറണാകുളം: ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പാലിച്ചു വേഗത്തില്‍ പരിഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കാണണം. നിലവിലെ നിയമപ്രകാരം നടപടി ക്രമങ്ങളില്‍ മാറ്റം വരുത്താനാകില്ല. എങ്കിലും അപേക്ഷകളില്‍ പ്രായോഗികമായി ഉണ്ടാകുന്ന താമസം ഒഴിവാക്കാന്‍ കഴിയും. 

ഭൂമി തരം മാറ്റുന്നതിനു ലഭിക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ പരിഹരിക്കുന്നതു സംബന്ധിച്ച് എ ഡി എം, ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍, മൂവാറ്റുപുഴ ആര്‍ ഡി ഒ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തിയ പ്രത്യേക യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം. 

ആര്‍ ഡി, വില്ലേജ് ഓഫീസുകളിലെ തിരക്ക് വളരെ കൂടുതലാണ്. ലഭിക്കുന്ന അപേക്ഷകളും നിലവിലെ ജീവനക്കാരുടെ എണ്ണവും അനുസരിച്ചു ജോലിഭാരം കൂടുതലാണെന്ന് അറിയാം. ഓഫീസുകളില്‍ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണം. ഒരാള്‍ക്കു പോലും ബുദ്ധിമുട്ട് ഉണ്ടാകരുത്. അപേക്ഷകളില്‍ ലളിതമാക്കേണ്ടത് സങ്കീര്‍ണ്ണമാക്കാതിരിക്കുക. മന:പൂര്‍വം കാലതാമസം ഉണ്ടാക്കാതിരിക്കണം. അപേക്ഷയുമായി വരുന്നവരുടെ ആവശ്യം ന്യായമാണെന്നു ബോധ്യപ്പെട്ടാല്‍ മാനുഷിക പരിഗണനകൂടി കണക്കിലെടുത്ത് അതു വേഗത്തില്‍ പരിഹരിക്കണം. ചിലര്‍ വരുത്തുന്ന പിഴവ് മുഴുവന്‍ ജീവനക്കാരെയുമാണു ബാധിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. 

നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറിന്റെ നേതൃത്വത്തില്‍ 9 അംഗ സബ് കമ്മിറ്റി രൂപീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. 

Tags:    

Similar News