ലഖിംപൂര്‍ ഖേരി സംഭവം: കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഖിലേഷ് യാദവ്

Update: 2021-10-04 06:15 GMT

ലഖ്‌നോ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബ്രിട്ടീഷുകാര്‍ പോലും  കര്‍ഷകരെ ഇങ്ങനെ നേരിട്ടിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ അഖിലേഷ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടു. കൂടാതെ മരിച്ചവരുടെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും ആവശ്യപ്പെട്ടു.

''ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നേരെ ചെയ്തതുപോലൊരു അക്രമം ബ്രിട്ടീഷുകാര്‍ പോലും ചെയ്തിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവയ്ക്കണം''-അഖിലേഷ് ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണം. കൂടാതെ മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ ജോലി നല്‍കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഖിംപൂര്‍ ഖേരിയിലേക്ക് പോകാനുള്ള ശ്രമം തടഞ്ഞ സാഹചര്യത്തില്‍ തന്റെ വസതിക്കുമുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് അഖിലേഷ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

''ഒരാളെപ്പോലും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. എന്താണ് സര്‍ക്കാരിന് അവിടെ ഒളിക്കാനുള്ളത്''- അദ്ദേഹം ചോദിച്ചു.

അഖിലേഷിന്റെ വസതിക്കുമുന്നില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. പോലിസ് പ്രദേശത്ത് ബാരിക്കേഡ് ഉയര്‍ത്തി.

പ്രിയങ്ക ഗാന്ധി വദ്ര, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രന്ധാവ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ തുടങ്ങിയവരാണ് ലഖിംപൂര്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.

കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങുമ്പോഴാണ് മന്ത്രിയുടെ മകന്‍ അഷിഷ് മിശ്രയും കൂട്ടാളികളും മൂന്ന് കാറുകളിലായി വന്ന് കര്‍ഷകരെ ഇടിച്ചുവീഴ്ത്തിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. 

Tags:    

Similar News