ലഖിംപൂര്‍ ഖേരി ആക്രമണം; കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര 'ഒളിവില്‍' പോയി

Update: 2021-10-08 07:04 GMT

ലഖിംപൂര്‍ ഖേരി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടി ഇടിപ്പിച്ച് കൊന്ന കേസില്‍ പ്രതിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര 'ഒളിവില്‍' പോയി. ഇന്ന് രാവിലെ ചോദ്യം ചെയ്യുന്നതിനുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ പ്രതി എത്തിയിട്ടില്ല. രാവിലെ പത്തു മണിക്ക് ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്തരയായിട്ടും മിശ്ര എത്തിയില്ല. പിടിഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

നാല് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ലഖിംപൂരില്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ ഐക്യവേദിയാണ് സംയുക്ത കിസാന്‍ മോര്‍ച്ച.

ഒക്ടോബര്‍ 3ലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ് രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ റിപോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രിംകോടതി യുപി സര്‍ക്കാരിന് നോട്ടിസ് അയച്ചിട്ടുണ്ട്.

ലഖിംപൂര്‍ സംഭവത്തെ അപലപിച്ച വരുണ്‍ ഗാന്ധിയെയും മനേകാ ഗാന്ധിയെയും പാര്‍ട്ടി എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി.