കന്നട നടന്‍ വജ്ര സതീഷ് കുത്തേറ്റു മരിച്ചു; ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Update: 2022-06-20 04:54 GMT

ബംഗളൂരു: കന്നഡ നടനും യൂ ട്യൂബറുമായ വജ്ര സതീഷി (36) നെ കുത്തിക്കൊന്നു. ബംഗളൂരുവിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു. ആര്‍ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലെ വാതിലിനു സമീപം രക്തം കണ്ടതോടെ അയല്‍വാസികള്‍ പോലിസിനെ അറിയിക്കുകയായിരുന്നു.

പോലിസെത്തി വീട് തുറന്നപ്പോഴാണ് കിടപ്പുമുറിയില്‍ നടനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ് നാലുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഭാര്യ ഏഴുമാസം മുമ്പ് മരിച്ചു. ഒരു കുട്ടിയുണ്ട്. സതീഷ് ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും അതാണ് മരണകാരണമെന്നും ഭാര്യയുടെ സഹോദരന്‍ സുദര്‍ശന്‍ ആരോപിച്ചിരുന്നു. കൃത്യസമയത്ത് ചികില്‍സ നല്‍കാത്തതാണ് മരണകാരണമെന്നും കുടുംബം ആരോപിച്ചു. ഇക്കാരണത്താല്‍ സുദര്‍ശന്‍ സതീഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

സുഹൃത്തായ നാഗേന്ദ്രയുടെ സഹായത്തോടെയാണ് സുദര്‍ശന്‍ സതീഷിനെ കൊലപ്പെടുത്തിയതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഭാര്യാവീട്ടുകാരുടെ സംരക്ഷണയിലായിരുന്നു കുട്ടി. ഇതോടെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ സതീഷ് കോടതിയെ സമീപിച്ചതും വൈരാഗ്യം വര്‍ധിപ്പിച്ചെന്ന് പൊലീസ് പറയുന്നു. സതീഷിനെ കുത്തിക്കൊന്ന ശേഷം വീട് പൂട്ടി സുദര്‍ശനും സുഹൃത്തും രക്ഷപ്പെടുകയായിരുന്നു. 'ലഗോരി' ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സതീഷ് സലൂണ്‍ നടത്തിവരികയായിരുന്നു. 2020 മുതലാണ് നടന്‍ ഇവിടെ താമസിച്ചുവരുന്നത്.

Tags:    

Similar News