വേതനം വെട്ടിക്കുറക്കുന്നു; മാധ്യമ മാനേജ്‌മെന്റുകളുടെ തൊഴിലാളി ദ്രോഹപ്രവര്‍ത്തനത്തിനെതിരേ കെയുഡബ്ല്യുജെ

Update: 2022-02-28 16:04 GMT
തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീഷണി ഒഴിഞ്ഞുവരുന്ന ഘട്ടത്തിലും പ്രതിസന്ധിയുടെ പേരില്‍ മാധ്യമ മാനേജ്‌മെന്റുകള്‍ മാധ്യമ പ്രവര്‍ത്തകരുടെ വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനും ശമ്പളം തടഞ്ഞുവയ്ക്കാനും ശ്രമിക്കുന്നത് അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍.

കൊവിഡ് രോഗവ്യാപനത്തിന്റെ മൂര്‍ധന്യത്തില്‍പോലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവരാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പരസ്യങ്ങളുടെ കുടിശ്ശിക വേഗം ലഭ്യമാക്കാനുള്ള ശ്രമം നടത്തിയത് പത്രപ്രവര്‍ത്തക യൂനിയനാണെന്നും എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തില്‍ നിന്ന് വ്യത്യസ്തമായി ആ പണം ശമ്പളം നല്‍കാന്‍ ഉപയോഗിക്കാതെ മാനേജ്‌മെന്റുകള്‍ വകമാറ്റുകയായിരുന്നുവെന്നും യൂനിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

രാജ്യാന്തര എഡിഷനുളള മാധ്യമം മജീതിയ വേജ് ബോര്‍ഡ് പ്രകാരമുള്ള ശമ്പള ഘടനയുടെ ക്ലാസ് വെട്ടിച്ചുരുക്കി. മംഗളം പോലുള്ള പത്രങ്ങളില്‍ വലിയ ശമ്പള കുടിശ്ശികയുണ്ട്. ഡിഎ വര്‍ധന പലയിടത്തും വെട്ടിക്കുറച്ചു. ഇത് തൊഴിലാളികളുടെ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു.