തിരൂര്‍ ജില്ലാ രൂപീകരണ ആവശ്യം തികച്ചും ന്യായമെന്ന് കുറുക്കോളി മൊയ്തീന്‍

Update: 2021-03-14 16:17 GMT

തിരൂര്‍: മലപ്പുറം ജില്ല വിഭജിച്ച് തീരദേശത്ത് പ്രാമുഖ്യമുള്ള തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണെന്ന് യുഡിഎഫ് തിരൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീന്‍. സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം തിരൂരില്‍ ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരു-കൊച്ചി സംസ്ഥാനങ്ങളില്‍ ജില്ലാ വിഭജനം വേഗത്തില്‍ നടത്തിയപ്പോള്‍ മലബാറിനോട് ഇക്കാര്യത്തില്‍ വലിയ അവഗണനയാണ് കാണിച്ചിരുന്നത്. മദ്രാസ് സംസ്ഥാനത്തില്‍ ഉള്‍പ്പെട്ട കേരളത്തിലെ എല്ലാ പ്രദേശങ്ങളെയും കൂട്ടി വലിയ ജില്ല മലബാര്‍ എന്ന പേരില്‍ രൂപീകരിക്കുകയായിരുന്നു. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ജില്ല.

നാലു വര്‍ഷത്തിനുശേഷം ജില്ല രണ്ടായി വിഭജിച്ചെങ്കിലും അപ്പോഴും വലിയ ജില്ലകള്‍ തന്നെയായിരുന്നു. പിന്നീട് ഏറെ കാലത്തിനുശേഷമാണ് കണ്ണൂരും കാസര്‍കോടും കോഴിക്കോടും എല്ലാം പുതിയ ജില്ലകളായി രൂപീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ മലപ്പുറം ജില്ല 50 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന വലിയ ജില്ലയായി മാറിയിരിക്കുന്നു. തിരൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയാല്‍ തിരൂര്‍ ജില്ലാ രൂപീകരണത്തിനു വേണ്ടി ശബ്ദമുയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ തിരൂരിലെ വികസനത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ വളരെ ഗുരുതരമായ കൃത്യവിലോപം ആണ് നടത്തിയത്. അതുകൊണ്ടാണ് ശുദ്ധജലവിതരണ പദ്ധതികളും പാലങ്ങളുടെ ഉദ്ഘാടനം എല്ലാം ഇഴഞ്ഞു നീങ്ങിയത്. വിജയിച്ചാല്‍ തിരൂരിന്റെ വികസനത്തിനായി സമഗ്ര പദ്ധതി ആവിഷ്‌കരിക്കും. ജനങ്ങളില്‍ നിന്നും അഭിപ്രായം തേടി തിരൂരിന്റെ വികസനത്തിനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മൊയ്തീന്‍ പറഞ്ഞു.

തിരൂര്‍ മണ്ഡലം ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ പത്മകുമാര്‍ എം കെ മൊയ്തീന്‍ കോയ വെട്ടം ആലിക്കോയ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.