കുഞ്ഞാലിക്കുട്ടിയും ലീഗും മലപ്പുറം ജനതയെ വെല്ലുവിളിക്കുന്നു: എസ്ഡിപിഐ

2021 ല്‍ യു ഡി.എഫിന് അധികാരം കിട്ടിയില്ലെങ്കില്‍ മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ലീഗ് കൗണ്‍സിലറെ രാജി വെപ്പിച്ച് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തേക്കാവുന്ന അധികാരക്കൊതിക്കാണ് മലപ്പുറം സാക്ഷിയാകേണ്ടി വരിക.

Update: 2020-12-24 02:00 GMT

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നുമുള്ള പ്രഖ്യാപനം മലപ്പുറം ജനതയോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് സി.പി.എ ലത്തീഫ്. ഇ.അഹമദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് വേങ്ങര അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. സ്ഥാനം രാജി വെച്ച് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചു. അങ്ങിനെ വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പുണ്ടാക്കി. ഫാഷിസത്തെ പിടിച്ചു കെട്ടാന്‍ ഡല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്ന വാദമുന്നയിച്ചാണ് പൊതു തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് ലോക സഭയിലേക്ക് വീണ്ടും മത്സരിച്ച് ജയിച്ചത്. ഇപ്പോള്‍ വീണ്ടും എം.പി. സ്ഥാനം രാജിവെക്കുമെന്ന് പറയുന്നു.


ഫാഷിസം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറിയോ എന്ന് ലീഗും കുഞ്ഞാലിക്കുട്ടിയും മറുപടി പറയണം. 2019 ല്‍ യു പി എ. അധികാരത്തില്‍ വരുമെന്നും അങ്ങിനെ കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം കിട്ടുമെന്നും സ്വപ്നം കണ്ട കുഞ്ഞാലിക്കുട്ടി അത് കിട്ടാതായപ്പോള്‍ 2021 ല്‍ കേരളത്തില്‍ മന്തിയാകാമെന്ന കണക്ക് കൂട്ടലിലാണ്. 2021 ല്‍ യു ഡി.എഫിന് അധികാരം കിട്ടിയില്ലെങ്കില്‍ മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ലീഗ് കൗണ്‍സിലറെ രാജി വെപ്പിച്ച് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തേക്കാവുന്ന അധികാരക്കൊതിക്കാണ് മലപ്പുറം സാക്ഷിയാകേണ്ടി വരിക. ഈ നെറികെട്ട അധികാരഭ്രാന്തിന്നെതിരെ മലപ്പുറം ജനത വിധിയെഴുതുക തന്നെ ചെയ്യും. ഫാഷിസ്റ്റ് വിരോധം കേവലം അധര വ്യായാമമാണെന്ന് കുഞ്ഞാലിക്കുട്ടിയും ലീഗും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണെന്ന് സി.പി.എ.ലത്തീഫ് പറഞ്ഞു.




Tags:    

Similar News