എആര്‍ നഗര്‍ ബാങ്കില്‍ ബിനാമി പേരില്‍ വ്യാജനിക്ഷേപം; കുഞ്ഞാലിക്കുട്ടിക്ക് കോടികളുടെ കള്ളപ്പണനിക്ഷേപമുണ്ടെന്ന് ആവര്‍ത്തിച്ച് കെടി ജലീല്‍

കുഞ്ഞാലിക്കുട്ടിയുടെ വരുതിയില്‍ നില്‍ക്കുന്നവര്‍ മാത്രം കൈയാളുന്ന സ്ഥാപനമാണ് എ.ആര്‍ നഗര്‍ ബാങ്ക്. ബിനാമി പേരില്‍ ഇവിടെ വ്യാജനിക്ഷേപമുണ്ട്

Update: 2021-08-13 07:07 GMT

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര എആര്‍ നഗര്‍ സര്‍വീസ് സഹകരണബാങ്കില്‍ 300 കോടിയുടെ കള്ളപ്പണ  നിക്ഷേപമുള്ളതായി സഹകരണവകുപ്പ് കണ്ടെത്തിയെന്ന് കെടി ജലീല്‍ എംഎല്‍എ. നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപണമുന്നയിച്ചത്. ദേവി എന്ന അങ്കണവാടി ടീച്ചര്‍ക്ക് 80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചപ്പോഴാണ് അവര്‍ക്ക് നിക്ഷേപമുള്ള കാര്യം അറിഞ്ഞത്. എആര്‍ നഗര്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാര്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ സഹായി ആണെന്നും ജലീല്‍ ആരോപിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ വരുതിയില്‍ നില്‍ക്കുന്നവര്‍ മാത്രം കൈയാളുന്ന സ്ഥാപനമാണ് എ.ആര്‍ നഗര്‍ ബാങ്ക്. ബിനാമി പേരില്‍ ഇവിടെ വ്യാജനിക്ഷേപമുണ്ട്. ആളുകളില്ലാത്ത നിക്ഷേപം മുഴുവന്‍ പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണ്. 600 കോടിയിലധികം രൂപയുടെ കള്ളപ്പണം ഇവിടെയുണ്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍. ഒരു അങ്കണവാടി ടീച്ചര്‍ ഇതിനോടകം പോലിസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പേരില്‍ ഏകദേശം 80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ പണമാണ്.

കഴിഞ്ഞ ദിവസമാണ് എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കില്‍ നിന്ന് സെക്രട്ടറി പദവിയില്‍ വിരമിച്ചയാള്‍ പിറ്റേന്ന് തന്നെ ഡയറക്റ്റര്‍ ആയി ചുമതല ഏറ്റെടുത്തതോടെയാണ് ബാങ്കില്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയത്.

2018ല്‍ തന്നെ ബാങ്കില്‍ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അന്നത്തെ ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് ചെയ്തിരുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: