കെഎസ്ആര്‍ടിസി ഗ്രാമവണ്ടി: രൂപരേഖ തയ്യാറാക്കാന്‍ കമ്മിറ്റിയായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ രൂപരേഖ തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു

Update: 2021-10-13 12:16 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ രൂപരേഖ തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

ഗതാഗത സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, കില ഡയറക്ടര്‍, കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഒക്ടോബര്‍ 30ന് മുമ്പ് വിശദമായ പദ്ധതി രൂപരേഖ സമര്‍പ്പിക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. റിപോര്‍ട്ട് കിട്ടിയതിനുശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കും. 18,24,28,32,42 എന്നിങ്ങനെ സീറ്റുകളുള്ള വാഹനങ്ങളായിരിക്കും ഈ പദ്ധതിയുടെ കീഴില്‍ ഓടിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന റൂട്ടിലും സമയക്രമത്തിലുമായിരിക്കും ഗ്രാമവണ്ടികള്‍ സഞ്ചരിക്കുക. കേരളത്തിലെ പൊതുഗതാഗത മേഖലയില്‍ കാതലായ മാറ്റം പ്രതീക്ഷിക്കുന്ന ഗ്രാമവണ്ടി പദ്ധതി 2022 ഏപ്രിലില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശന്‍, ഗ്രാമവികസന കമ്മീഷണര്‍ ഡി ബാലമുരളി, നേഹ കുര്യന്‍ (കില), തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Tags:    

Similar News