യാത്രക്കാരെ ദുരിതത്തിലാക്കുന്ന നടപടികളുമായി കെഎസ്ആര്‍ടിസി മാള ഡിപ്പോ

Update: 2022-07-17 18:05 GMT

മാള: കെഎസ്ആര്‍ടിസി മാള ഡിപ്പോയില്‍ നിന്ന് ഫയലുകളും ഫര്‍ണിച്ചറുകളും മാറ്റി. ഡിപ്പോയില്‍ നിന്നും കൊവിഡ് കാലത്ത് പിന്‍വലിച്ച ബസ്സുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഫയലുകളും ഫര്‍ണിച്ചറുകളും മാറ്റിയത്. ഓഫിസ് പ്രവര്‍ത്തനം ജില്ല കേന്ദ്രീകരിച്ച് നടത്താനുളള തീരുമാനത്തിന്റെ ഭാഗമാണ് ഇത്. സൂപ്രണ്ട്, ക്ലര്‍ക്ക്, ടിക്കറ്റ് ക്യാഷ് വിഭാഗങ്ങളില്‍ രണ്ടുപേര്‍ വീതം മാത്രമാണ് ഇനിയിവിടെ ഉണ്ടാകുക. ഗുരുവായൂര്‍, മാള എന്നിവിടങ്ങളിലായി ഒന്നിടവിട്ട ദിവസങ്ങളിലാണ് എടിഒ ജോലിചെയ്യുക. 59 കണ്ടക്ടര്‍മാര്‍ ഉള്ളതില്‍ മൂന്നുപേര്‍ ഓഫിസ് ജോലികളാണ് ചെയ്യുന്നത്. 65 ഡ്രൈവര്‍മാര്‍ ഡിപ്പോയില്‍ ജോലിചെയ്യുന്നുണ്ട്. കൊവിഡിന് മുന്‍പ് ഉണ്ടായിരുന്നതിന്റെ പകുതിയില്‍ താഴെ ബസ്സുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റും ഫാസ്റ്റും അടക്കം 25 ഷെഡ്യൂളുകള്‍ മാത്രമാണ് നടത്തുന്നെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ എല്ലാ ദിവസവും കണ്ടക്ടറും ഡ്രൈവറും ഇല്ലാതെ മുടങ്ങുന്ന ഷെഡ്യൂളുകള്‍ രണ്ടും മൂന്നും അതിലധികവും ആണ്. ഗ്രാമീണ മേഖലകളിലേക്ക് കെ എസ് ആര്‍ ടി സി ബസ്സുകള്‍ നിര്‍ത്തിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു.

ഡിപ്പോയുടെ പ്രതാപകാലത്ത് 57 വരെ ഉണ്ടായിരുന്ന ഷെഡ്യൂളുകള്‍ ഇപ്പോള്‍ 25ല്‍ താഴെയായി. ഏതാനും വര്‍ഷം മുന്‍പുവരെ 55 ഷെഡ്യൂളുകളും അതിനനുസരിച്ചുള്ള ജീവനക്കാരും ഉണ്ടായിരുന്നു. മാളയുടെ പ്രധാന ഭാഗത്ത് പൊയ്യ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചരിത്രപ്രസിദ്ധമായ മാളക്കടവിനോട് ചേര്‍ന്നാണ് രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് ഇപ്പോള്‍ ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് അടച്ചു പൂട്ടലിനെ തുടര്‍ന്ന് മാളയില്‍ നിന്നും കൊണ്ടു പോയ 20 ബസ്സുകള്‍ തിരിച്ചു കൊണ്ടു വരുമെന്ന് വകുപ്പ് മന്ത്രി നിയമസഭയില്‍ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എക്ക് നല്‍കിയ ഉറപ്പ് പാഴ് വാക്കായി മാറി. യാത്രക്കാര്‍ കുറഞ്ഞതിനാലാണ് ബസ്സുകള്‍ പിന്‍വലിച്ചതെന്നും കൂടുതല്‍ പേര്‍ കയറാന്‍ തയ്യാറായാല്‍ ബസ്സുകള്‍ അനുവദിക്കുമെന്നുമാണ് 2021 നവംബര്‍ 11ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നത്. കൊവിഡിന് ശേഷം എല്ലാം സാധാരണപോലെ ആയിട്ടും മേളയിലേക്ക് ബസ്സുകള്‍ ഒന്നും തിരികെ വന്നിട്ടില്ല. ഇപ്പോള്‍ ഡിപ്പോയുടെ പ്രവര്‍ത്തനം പോലും മാറിയിരിക്കുകയാണ്. ഡിപ്പോ എന്നതിനു പകരമായി വെറും ഓപ്പറേറ്റിംഗ് സെന്റര്‍ മാത്രമായി മാറിയിരിക്കുകയാണ് മാള ഡിപ്പോ. ഇതിലൂടെ യാത്രക്കാര്‍ ഇനിയും നേരിടാന്‍ പോകുന്ന ദുരിതം ഏറെയാണെന്നാണ് ജനങ്ങളിലുള്ള ആശങ്ക.