കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ കോട്ടയം കലക്ടറുടെ ഉത്തരവ്

Update: 2023-01-08 16:45 GMT

കോട്ടയം: വിദ്യാര്‍ഥി സമരം നടക്കുന്ന കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് തിങ്കളാഴ്ച മുതല്‍ ജനുവരി 15 വരെ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ ഇന്ന് വൈകീട്ട് ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. അനിഷ്ടസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കാട്ടി സബ് കലക്ടര്‍ നല്‍കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെയും ഇന്‍സ്റ്റിറ്റിയൂട്ട് താല്‍ക്കാലികമായി അടച്ചിട്ടിരുന്നു.

ഡിസംബര്‍ അഞ്ച് മുതലാണ് വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ജാതിവിവേചനത്തിനെതിരേ സമരം തുടങ്ങിയത്. എസ്‌സിഎസ്ടി വിഭാഗങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം നിഷേധിക്കുന്ന സാഹചര്യമുണ്ടായെന്നാണ് ആരോപണം. സ്ഥാപനത്തിലെ വനിതാ ജിവനക്കാരെക്കൊണ്ട് ഡയറക്ടറുടെ വീട്ടുജോലികള്‍ ചെയ്യിക്കുകയാണെന്നും വെളിപ്പെടുത്തലുകളുണ്ടായി. വിഷയങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു.

മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഐഎംജി ഡയറക്ടറുമായ കെ ജയകുമാര്‍, ന്യുവാല്‍സ് മുന്‍ വൈസ് ചാന്‍സലറും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ഡോ. എന്‍ കെ ജയകുമാര്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍ നിന്നും കമ്മീഷന്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.

Tags:    

Similar News