മയക്കുമരുന്ന് സ്വര്‍ണക്കടത്ത്‌സംഘങ്ങള്‍ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്നുവെന്ന് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ

Update: 2022-05-30 03:40 GMT

ജിദ്ദ: കോഴിക്കോട് എയര്‍പോര്‍ട്ടിന്റെയും കൊണ്ടോട്ടി ടൗണിന്റെയും പരിസര പ്രദേശങ്ങളില്‍ മയക്കുമരുന്ന് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്നുവെന്ന് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

കൊണ്ടോട്ടിയിലെയും സമീപപ്രദേശങ്ങളിലെയും മദ്യം, മയക്ക് മരുന്ന്, കള്ളകടത്ത് മാഫിയകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയും യുവാക്കളെ ലഹരി കടത്തിന്റെ കണ്ണികളാക്കുകയുമാണ്. എയര്‍പോര്‍ട്ട് റോഡിലും കൊണ്ടോട്ടി ബസ്റ്റാന്റ് പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും പകല്‍സമയത്ത്‌പോലും വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും റോഡില്‍ കൂടി നടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.

പോലിസ് അധികാരികള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, മത സംഘടനകള്‍ തുടങ്ങിയവര്‍ ഇത്തരം മാഫിയകളെ ശക്തമായി നേരിടാന്‍ മുന്നോട്ട് വരണമെന്ന് കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കള്ളക്കടത്തുകാരുടെ മോഹന വാഗ്ദാനങ്ങള്‍ വിധേയരായി ജീവനുതന്നെ ഭീക്ഷണിയാവുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവാസികള്‍ വിട്ടുനില്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമൂഹത്തില്‍ പടരുന്ന ഇത്തരം ജീര്‍ണ്ണതകള്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടോട്ടി സെന്റര്‍ എല്ലാവിധ സഹായവും ചെയ്യുമെന്നും എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു.

സലീം മധുവായി, റഹ്മത്ത് അലി എരഞ്ഞിക്കല്‍, ഗഫൂര്‍ ചുണ്ടക്കാടന്‍, കബീര്‍ കൊണ്ടോട്ടി, എ.ടി.ബാവ തങ്ങള്‍,റഷീദ് ചുള്ളിയന്‍, കുഞ്ഞു കടവണ്ടി, റഫീഖ് മാങ്കായി എന്നിവര്‍ സംസാരിച്ചു.

Tags: