കോലാര്‍: കര്‍ണാടകയിലെ കോലാറില്‍ ഐഫോണ്‍ നിര്‍മാണക്കമ്പനിയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 7,000 പേര്‍ക്കെതിരേ എഫ്‌ഐആര്‍ ഇട്ട് കേസെടുത്തു. അതില്‍ 5,000 പേര്‍ കരാര്‍ തൊഴിലാളികളാണ്. കോലാറിലെ വിസ്‌ട്രോണ്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് ഡിസംബര്‍ 12ന് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കമ്പനിക്ക് 437.7 കോടിയുടെ നഷ്ടമുണ്ടായതായി എഫ്‌ഐആറില്‍ പറയുന്നു. കൊലാറിലെ വെമഗള്‍ പോലിസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
കര്‍ണാടകയില്‍ വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ നര്‍സാപുര പ്ലാന്റാണ് തൊഴിലാളികള്‍ അടിച്ചുതകര്‍ത്തത്. സംഘര്‍ഷത്തിലുള്‍പ്പെട്ട 132 പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ആപ്പിള്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍മിക്കുന്ന തായ്‌വാന്‍ ആസ്ഥാനമായുള്ള കമ്പനിയാണ് വിസ്‌ട്രോണ്‍ കോര്‍പറേഷന്‍. മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ തൊഴിലാളികള്‍ അസംതൃപ്തരായിരുന്നുവെന്ന് കൊലാര്‍ ജില്ലാ പോലിസ് പറഞ്ഞു. പ്ലാന്റിലെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലും തീവച്ച നിലയിലുമുള്ളതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ഏതാനും മാസങ്ങളായുള്ള ശമ്പള കുടിശ്ശിക തീര്‍ത്തുതരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുകയും ഈ ആവശ്യമുന്നയിച്ച് ശനിയാഴ്ച എച്ച്ആര്‍ ഉദ്യോഗസ്ഥരെ കാണുകയും ചെയ്തിരുന്നു. പക്ഷേ, മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ല. തുടര്‍ന്നാണ് തൊഴിലാളികള്‍ അക്രമാസക്തരായത്. ജീവനക്കാര്‍ ഓഫിസ് ആക്രമിക്കുകയും ഓഫിസ് പരിസരവും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തുവെന്ന് കോലാര്‍ എസ്പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് പ്ലാന്റ്. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, ഫാക്ടറി ഉപകരണങ്ങള്‍ എന്നിവ ജീവനക്കാര്‍ നശിപ്പിച്ചതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ രണ്ട് വാഹനങ്ങള്‍ക്ക് തീയിടാന്‍ ശ്രമിച്ച ജീവനക്കാര്‍ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് നാല് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടുമുണ്ട്. പതിനായിരത്തോളം ജോലിക്കാര്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നുണ്ട്. കോലാര്‍, ചിക്കബാലാപൂര്‍, ബംഗളൂരു ഗ്രാമ, നഗര ജില്ലകളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.
കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ സംഭവത്തെ അപലപിച്ചു.
