കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി; ഏറ്റെടുക്കുന്നത് 2,242 ഏക്കര്‍ ഭൂമി

Update: 2022-03-22 12:01 GMT

തിരുവനന്തപുരം; കേരളത്തിന്റെ വ്യവസായ മേഖലയില്‍ കുതിച്ചു ചാട്ടം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വില്ലേജില്‍ 298 ഏക്കറും പുതുശ്ശേരി സെന്‍ട്രല്‍ I വില്ലേജില്‍ 653 ഏക്കറും പുതുശ്ശേരി സെന്‍ട്രല്‍ II വില്ലേജില്‍ 558 ഏക്കറും പുതുശ്ശേരി സെന്‍ട്രല്‍ III വില്ലേജില്‍ 375 ഏക്കറും അയ്യമ്പുഴയില്‍ ഗിഫ്റ്റ് സിറ്റി സ്ഥാപിക്കുന്നതിനായി 358 ഏക്കറും ഉള്‍പ്പെടെ മൊത്തം 2,242 ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ 87 ശതമാനം ഭൂമിയുടേയും ഏറ്റെടുക്കല്‍ 2022 മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. നിര്‍മാണത്തിനായി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന പ്രത്യേക കമ്പനി രൂപീകരിച്ചു. കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയാണ് കൊച്ചി ബംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി.

പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക ബാധ്യതകളില്ലാതെയാണ് ഭൂമി കമ്പനിക്ക് കൈമാറുന്നത്. ഭൂമിയുടെ വിലയ്ക്ക് തുല്യമായ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. വ്യവസായ ഇടനാഴി പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിലും ഉദ്യോഗസ്ഥതലത്തിലും പുരോഗതി അവലോകനം നടത്തുന്നുണ്ട്. വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലും തുടര്‍ പ്രവര്‍ത്തനങ്ങളും സസൂക്ഷ്മം വിലയിരുത്തുന്നതിനായി പോര്‍ട്ടല്‍ വഴി മോണിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 22,000 പേര്‍ക്ക് നേരിട്ടും 80,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. 

Tags:    

Similar News