മോഡി സര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ഈ പ്രഖ്യാപനം വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവുനയമാണോ എന്ന ആശങ്കയുണ്ട്.

Update: 2021-11-19 10:02 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്ന കിരാതമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ജനങ്ങളുടെ വിജയമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ജനകീയ പോരാട്ടത്തിനു മുമ്പില്‍ ഏതൊരു മര്‍ദ്ദക ഭരണകൂടത്തിനും മുട്ടുമടക്കേണ്ടി വരുമെന്ന തിരിച്ചറിവുകൂടി നല്‍കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. അതിശൈത്യത്തെയും കൊവിഡ് മഹാമാരിയെയും അവഗണിച്ച് സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷക സംഘടനകളെയും അവരോടൊപ്പം ഐക്യദാര്‍ഢ്യവുമായി സമരരംഗത്ത് ഉറച്ചുനിന്ന ജനാധിപത്യവിശ്വാസികളെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിനിടെ ജീവന്‍ ത്യജിക്കേണ്ടി വന്ന 675 കര്‍ഷകരെ അനുസ്മരിക്കുകയാണ്. ഇത് അവരുടെ രക്തസാക്ഷിത്വത്തിന്റെ വിജയം കൂടിയാണ്. അതേസമയം, അടുത്തു വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവുനയമാണോ എന്ന ആശങ്കയുമുണ്ട്. 11 തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ലെന്നു മാത്രമല്ല, കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയും സായുധ പോലിസിനെ കയറൂരി വിട്ടും സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനായിരുന്നു ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടിയും പ്രക്ഷോഭങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങാന്‍ കാരണമായെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Tags: