കേരള സര്‍വകലാശാല: തോറ്റ വിദ്യാര്‍ഥികളെ പണം വാങ്ങി വിജയിപ്പിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു

കേസെടുത്തത് സെക്ഷന്‍ ക്ലര്‍ക്ക് വിനോദിനെതിരേ

Update: 2021-02-06 09:29 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല ബിഎസ്‌സി അവസാന വര്‍ഷ പരീക്ഷയില്‍ തോറ്റ 20 വിദ്യാര്‍ഥികളെ മാര്‍ക്ക്ദാനം വഴി വിജയിപ്പിച്ച സര്‍വകലാശാല ജവനക്കാരനെതിരേ പോലിസ് കേസെടുത്തു. സര്‍വകലാശാല സെക്ഷന്‍ ക്ലര്‍ക്ക് വിനോദിനെതിരെയാണ് കന്റോണ്‍മെന്റ് പോലിസ് കേസെടുത്തത്.

20 തോറ്റ വിദ്യാര്‍ഥികളെ വിജയപ്പിച്ചതിന് പുറമെ കുറഞ്ഞ മാര്‍ക്ക്് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പണം വാങ്ങി കൂടുതല്‍ മാര്‍ക്കും നല്‍കിയിരുന്നു.

സര്‍വകലാശാല പരീക്ഷ ഫലപ്രഖ്യാപനത്തിന് ശേഷം പരീക്ഷസോഫ്റ്റവെയര്‍ പാസ് വേര്‍ഡ് തരപ്പെടുത്തി സെക്ഷന്‍ ക്ലാര്‍ക്ക് മാര്‍ക്ക് തിരുത്തുകയായിരുന്നു.

വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയാണ് മാര്‍ക്ക് ദാനം നടത്തിയതെന്ന് സര്‍വകലാശാല വിസി ഡോ. വി പി മഹാദേവന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് സെക്ഷന്‍ ക്ലാര്‍ക്ക് വിനോദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് കന്റോണ്‍മെന്റ് പോലിസ് ഇപ്പോള്‍ സെക്ഷന്‍ ക്ലാര്‍ക്കിനെതിരേ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ മാര്‍ക്ക് ദാനം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലിസ് അന്വേഷിക്കും.

മാര്‍ക്ക് ദാന വിവാദത്തെതുടര്‍ന്ന് നിരവധി വിദ്യാര്‍ഥി-യുവജന സംഘടനകള്‍ കേരള സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.

Tags: