'കേരള സ്റ്റോറി' ഇസ് ലാമോഫോബിക് ഹിന്ദുത്വ വംശീയ പ്രചാരണം; പ്രദര്‍ശനം സര്‍ക്കാര്‍ തടയണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2026-02-20 09:21 GMT

കോഴിക്കോട്: പുറത്തിറങ്ങാന്‍ പോകുന്ന 'ദ കേരള സ്റ്റോറി 2' സിനിമ ഇസ് ലാമോഫോബിക് ഹിന്ദുത്വ വംശീയ പ്രചാരണമാണെന്നും കേരളത്തില്‍ പ്രദര്‍ശനം സംസ്ഥാന സര്‍ക്കാര്‍ തടയണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ ആവശ്യപ്പെട്ടു.

സിനിമ അങ്ങേയറ്റം മുസ് ലിം വിരുദ്ധവും ഒരു ജനതയെ അപരവത്ക്കരിക്കുന്നതും ഒരു പ്രദേശത്തെ കുറിച്ചാകെ വ്യാജങ്ങള്‍ പ്രചരിപ്പിക്കുന്നതുമാണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. നിര്‍ബന്ധിച്ച് ബീഫ് വായില്‍ കുത്തിക്കയറ്റുന്നതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നതും പോക്സോ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും കല്യാണം കഴിഞ്ഞ് മതപരമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതുമെല്ലാം ട്രെയ്‌ലറില്‍ കാണിക്കുന്നു.

'അവര്‍ നമ്മുടെ പെണ്‍മക്കളെ ലക്ഷ്യം വെച്ചു... ഇത്തവണ നമ്മള്‍ സഹിക്കില്ല... പോരാടും' ഈ ടാഗ് ലൈനോട് കൂടിയാണ് ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. നുണകളുടെ മേല്‍ മുസ്ലിം വിരുദ്ധ വംശഹത്യക്ക് പരസ്യ ആഹ്വാനം മുഴക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നീചമായ നുണ പ്രചരണവും കൂടിയാണ് 'ദ കേരള സ്റ്റോറി 2'. 'മുസ്ലിംകളാല്‍ വേട്ടയാടപ്പെട്ട് പാവം ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലാത്ത ഒരിടം' എന്നാണ് ആ നുണയുടെ കേന്ദ്രബിന്ദു.

മുസ് ലിം വിരുദ്ധ വംശീയ പ്രചാരണത്തെ കേവലം ഭക്ഷണ വിഷയമാക്കി ചുരുക്കുന്ന എസ്എഫ്‌ഐ, എംഎസ്എഫ് നിലപാട് രാഷ്ട്രീയ അസംബന്ധമാണെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

Tags: