സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് കൊടിയേറി

നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മല്‍സരങ്ങള്‍ നടക്കുക. 239 ഇനങ്ങളിലായി 12000ത്തില്‍പരം കുട്ടികളാണ് ഇത്തവണ വേദിയിലെത്തുന്നത്.

Update: 2019-11-28 04:23 GMT

കാഞ്ഞങ്ങാട് : 60ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് കോടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തിയതോടെ കലോല്‍സവത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമായി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംഗീത സംവിധായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ 60 അധ്യാപകര്‍ ചേര്‍ന്ന് കലോല്‍സവത്തിന്റെ സ്വാഗതഗാനം ആലപിച്ചു.

അല്‍പസമയത്തിനകം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എംസി ഖമറുദ്ദീന്‍, എന്‍എ നെല്ലിക്കുന്ന്, എം കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് എജിസി ബഷീര്‍, നഗരസഭാ ചെയര്‍മാന്‍മാരായ വിവി രമേശന്‍, പ്രൊഫ. കെ പി ജയരാജന്‍, ബീഫാത്തിമ  ഇബ്രാഹീം, ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ഐഎസ് തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിക്കും.

നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മല്‍സരങ്ങള്‍ നടക്കുക. 239 ഇനങ്ങളിലായി 12000ത്തില്‍പരം കുട്ടികളാണ് ഇത്തവണ കലോല്‍സവത്തിന്ന് വേദിയിലെത്തുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം തുടങ്ങിയവാണ് ഇന്നതെ പ്രധാന മല്‍സരയിനങ്ങള്‍. കലോല്‍സവം പ്രമാണിച്ച് രാജധാനി ഒഴികെയുള്ള എല്ലാ ട്രെയിനുകള്‍ക്കും കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 


Tags: