പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; അമലിനായി പരീക്ഷ എഴുതിയത് സഹോദരനെന്ന് സംശയം

മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന് പൊലീസ് സംശയിക്കുന്നു. നേമം സ്വദേശികളായ രണ്ട് പേരും ഒളിവിലാണ്.

Update: 2024-02-09 11:22 GMT

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസില്‍ വഴിത്തിരിവ്. മുഖ്യപ്രതിയായ അമല്‍ജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരന്‍ അഖില്‍ ജിത്താണെന്ന് പോലിസ് സംശയിക്കുന്നു. നേമം സ്വദേശികളായ രണ്ട് പേരും ഒളിവിലാണ്. വയറുവേദനയായത് കൊണ്ട് പരീക്ഷ എഴുതാതെ മടങ്ങിയെന്ന് മാതാവ് രേണുക പറഞ്ഞു. വാര്‍ത്ത വന്നതിന് പിന്നാലെയാണ് മക്കള്‍ വീട്ടില്‍ നിന്നും പോയെന്നും അമ്മ പറയുന്നു.കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‌സി വിജിലന്‍സ് വിഭാഗം ബയോമെട്രിക് മെഷീനുമായി പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാര്‍ഥി ഹാളില്‍ നിന്നും ഓടിരക്ഷപ്പെട്ടത്. നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആളെ ഒരു ബൈക്കില്‍ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമല്‍ ജിത്തിന്റേതാണ്. അമല്‍ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാന്‍ ശ്രമിച്ചതെന്നായിരുന്നു പോലിസ് സംശയം. ഇയാളുടെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിപ്പോഴാണ് സഹോദരന്‍ അഖില്‍ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്. അമല്‍ ജിത്തും അഖില്‍ ജിത്തും ചേര്‍ന്നാണ് പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖില്‍ ജിത്തിന് ഇതിന് മുമ്പ് പോലിസ്, ഫയര്‍ഫോഴ്‌സ് എഴുത്തുപരീക്ഷകള്‍ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ സഹോദരന് ജോലി കിട്ടാനായി അനുജന്‍ പരീക്ഷ എഴുതിയതെന്നാണ് പോലിസ് സംശയിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെയും പിടികൂടിയാലെ വ്യക്തത വരൂ എന്നാണ് പൂജപ്പുര പോലിസ് പറയുന്നത്. ആള്‍മാറാട്ടശ്രമം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലിസിന് സഹോദരങ്ങളെ പിടികൂടാനായിട്ടില്ല.

Tags:    

Similar News