'കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ട്, എന്തുകൊണ്ട് പ്രഖ്യാപനം വൈകുന്നു?'; കേന്ദ്രത്തോട് ഹൈക്കോടതി

Update: 2026-03-11 09:59 GMT

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കാന്‍ വൈകുന്നതെന്താണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാല്‍ കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ടെന്നും, എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ 11 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തതെന്നും കോടതി ചോദിച്ചു. പുതിയതായി അനുവദിച്ച 22 എയിംസുകള്‍ക്കും സ്വീകരിച്ച മാനദണ്ഡം എന്തെന്നറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമായെന്നും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും, കേരളം ഇതിന് അനുയോജ്യമല്ലേ എന്നും ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. 2014ല്‍ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021, 2024-2025 കാലയളവിനുള്ളില്‍ സംസ്ഥാനത്തിനായി ആരോഗ്യമേഖലയില്‍ മാത്രം കേന്ദ്രം 4,173 കോടി അനുവദിച്ചതായും കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് എയിംസിനായി ഭൂമി കണ്ടെത്തി സജ്ജമാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകാത്തതെന്ന് കോടതി വിമര്‍ശിച്ചു. 2016ല്‍ പദ്ധതി മുന്നോട്ട് വെച്ചു. അതിന് ശേഷം നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്രം പറഞ്ഞു. അതേസമയം കേന്ദ്ര വാദം സംസ്ഥാനം തള്ളി. സ്ഥലം കണ്ടെത്തി നല്‍കി. അത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു.

നയപരമായ തീരുമാനങ്ങളുടെ പേരില്‍ മാത്രം കേരളത്തോട് വിവേചനം കാണിക്കരുത്. കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ മാത്രമേ സാധ്യതാ പഠനം നടത്താനാകൂ എന്ന കേന്ദ്രത്തിന്റെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു. എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്ര കാബിനറ്റ് തീരുമാനവും ഫണ്ട് വകയിരുത്തലും അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിലവില്‍ പുതിയതായി അനുവദിച്ച എയിംസുകളുടെ പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

Tags: