സുസ്ഥിര വികസനത്തില്‍ കേരളം മുന്നില്‍; ഏറ്റവും പിന്നില്‍ ബീഹാര്‍

Update: 2021-06-03 10:46 GMT

ന്യൂഡല്‍ഹി: 2020-21ലെ സുസ്ഥിര വികസന ഇന്‍ഡക്‌സില്‍ ഏറ്റവും മുന്നില്‍ കേരളം. ബീഹാറാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. നീതി ആയോഗ് പുറത്തുവിട്ട സുസ്ഥഇര വികസന റിപോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. വ്യാഴാഴ്ചയാണ് റിപോര്‍ട്ട് പുറത്തുവന്നത്.

സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വികസനത്തിന്റെ തോതാണ് സുസ്ഥിര വികസന ഇന്‍ഡക്‌സ്. നീതി ആയോഗാണ് ഇത് തയ്യാറാക്കുന്നത്.

കേരളത്തിന് സുസ്ഥിര വികസനവുമായ ബന്ധപ്പെട്ട സ്‌കോര്‍ 75 ആണ്. ഹിമാചല്‍ പ്രദേശും തമിഴ്‌നാടും തൊട്ടുതാഴെയുണ്ട്- 74 വീതം.

ജാര്‍ഖണ്ഡ്, ബീഹാര്‍, അസം എന്നീ സംസ്ഥാനങ്ങളാണ് ഇതില്‍ ഏറ്റവും മോശം.

മൂന്നാമത് സുസ്ഥിര വികസന റിപോര്‍ട്ട് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് പുറത്തുവിട്ടത്.

സംസ്ഥാനങ്ങളിലെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങള്‍ പരിശോധിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കുന്നത് എന്നതുകൊണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാമൂഹ്യസ്ഥിതിയെക്കുറിച്ച് സുപ്രധാനമായ വിവരങ്ങളാണ് ഇതു നല്‍കുന്നതെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു.

2018ലാണ് ആദ്യമായി ഇത്തരമൊരു റിപോര്‍ട്ട തയ്യാറാക്കിയത്. വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ആരോഗ്യകരമായ മല്‍സരത്തിനും ആഗോള താരതമ്യത്തിനും ഇത് ഉപയോഗപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ആദ്യ എഡിഷനില്‍ 13 നേട്ടങ്ങള്‍, 39 ലക്ഷ്യങ്ങള്‍, 62 സൂചകങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ അടുത്ത വര്‍ഷം അത് 17, 54, 100 എന്നായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ അത് 17, 70, 115 ആണ്.

2030ല്‍ ഇന്ത്യ ആര്‍ജിക്കേണ്ട വികസനം ലക്ഷ്യം വച്ചാണ് റിപോര്‍ട്ട് തയ്യാറാക്കുന്നത്.