'കേരള' ഇനി 'കേരളം'; സംസ്ഥാന നാമമാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Update: 2026-02-24 10:42 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നതില്‍ നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ അംഗീകാരം നല്‍കിയതായി അറിയിച്ചു.

സംസ്ഥാന നാമമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം 2024 ജൂണ്‍ 24നു കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. 2023ല്‍ പാസാക്കിയ പ്രമേയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ച ചില സാങ്കേതിക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയ പ്രമേയമാണ് പിന്നീട് വീണ്ടും നിയമസഭ അംഗീകരിച്ചത്.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ പേരുമാറ്റം ഔദ്യോഗികമായി നിലവില്‍ വരൂ. ഇതിനായി പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ടെന്നാണ് നിയമനടപടി. ബില്ല് പാസായാല്‍ സംസ്ഥാനത്തിന്റെ പേര് എല്ലാ ഔദ്യോഗിക രേഖകളിലും 'കേരളം' എന്നായിരിക്കും രേഖപ്പെടുത്തുക.

Tags: