കേരള ബജറ്റ് 2021: പ്രവാസി സൗഹൃദ ബജറ്റെന്ന് ജിദ്ദ നവോദയ

Update: 2021-01-15 08:18 GMT

ജിദ്ദ: പ്രവാസികളെ ഗൗരവപൂര്‍വം പരിഗണിച്ച ബജറ്റാണ് കേരള സര്‍ക്കാര്‍ 2021-22 ല്‍ അവതരിപ്പിച്ചതെന്ന് ജിദ്ദ നവോദയ വിലയിരുത്തി. ഏറെക്കാലത്തെ പ്രവാസികളുടെ ആവശ്യമായ പെന്‍ഷന്‍ വര്‍ധന ഈ ബജറ്റില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേവലം 600 രൂപയായിരുന്നു പെന്‍ഷന്‍ തുക. അത് ആദ്യഘട്ടത്തില്‍ 2,000രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് 3,500 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

മടങ്ങിവരുന്ന പ്രവാസികള്‍ക്കു നൈപുണ്യ പരിശീലനം, ഏകോപിത പ്രവാസി തൊഴില്‍ പദ്ധതികള്‍ക്കായി 100 കോടി രൂപ, പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന, മടങ്ങി വന്ന പ്രവാസികള്‍ക്ക് തിരിച്ചു പോകണമെങ്കില്‍ അതിനുള്ള സംവിധാനം, പ്രവാസി ചിട്ടി കൂടുതല്‍ ആകര്‍ഷണീയവും കാര്യക്ഷമവും ആക്കല്‍, നൂറിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവാസികള്‍ക്കും കുടുംബത്തിനുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി പ്രവാസികളെ ഇത്രയും അധികം പരിഗണിച്ചിട്ടുള്ള ഒരു ബജറ്റ് ഇതുവരെ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു.

ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക് പന്ത്രണ്ടാമത്തെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന രീതിയില്‍ ഓരോ വ്യക്തിയുടെയും ജീവിതത്തെ നേരിട്ട് സ്പര്‍ശിച്ചിട്ടുള്ള പദ്ധതികള്‍ നിരവധിയുണ്ട്. ഈ ബഡ്ജറ്റിനെ ജനകീയ ബജറ്റ് ആയാണ് ജിദ്ദ നവോദയ നോക്കികാണുന്നതെന്ന് നവോദയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വി കെ റൗഫ്, ഷിബു തിരുവനന്തപുരം, ശ്രീകുമാര്‍ മാവേലിക്കര എന്നിവര്‍ അറിയിച്ചു.

Tags:    

Similar News