കേരള എടിഎസ്സിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ മൂന്നിടത്ത് റെയ്ഡ്; മാവോവാദി കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍

Update: 2021-02-05 05:54 GMT

കോയമ്പത്തൂര്‍: മഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോയമ്പത്തൂരില്‍ മൂന്നിടത്ത് കേരള എടിഎസ് റെയ്ഡ് നടത്തി. സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്-തമിഴ്‌നാട് പ്രവര്‍ത്തകനും കോയമ്പത്തൂരില്‍ പ്രക്ടീസ് ചെയ്യുന്ന ഡോക്ടറുമായ ദിനേശന്റെ ക്ലിനിക്കിലും വീട്ടിലും സാമൂഹികപ്രവര്‍ത്തകനായ പാര്‍ത്ഥിപന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. രാവിലെ പതിനൊന്നിന് കോയമ്പത്തൂരിലെ ക്ലിനിക്കിലെത്തിയ നാലംഗ സംഘം ഡോ. ദിനേശിന്റെ ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തു. അദ്ദേഹത്തെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. ഡോ. ദിനേശന് മാവോവാദി ബന്ധമുണ്ടെന്നാണ് പോലിസിന്റെ ആരോപണം.

ഡോക്ടറെ മര്‍ദ്ദിക്കുന്നതുകണ്ട അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഇടയര്‍പാളം പോലിസില്‍ വിവരമറിയിച്ചിരുന്നു. ഡോക്ടര്‍ ദിനേശ് അദ്ദേഹത്തിന്റെ സുഹൃത്തിനോടൊപ്പമാണ് താമസിക്കുന്നത്. അവിടെയും പോലിസ് റെയ്ഡ് നടത്തി. താമസസ്ഥലത്ത് നടന്ന റെയ്ഡ് രാത്രി ഒമ്പതുവരെ നീണ്ടുനിന്നു.

ആന്റി ഇംപീരിയലിസ്റ്റ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പാര്‍ത്ഥിപന്റെ ഉക്കടത്തെ വീട്ടിലെത്തിയ എടിഎസ് അന്വേഷണ സംഘത്തെ കോളനിയിലെ ജനങ്ങള്‍ പ്രതിരോധിച്ചതിനാല്‍ റെയ്ഡ് പൂര്‍ത്തിയാക്കാനാവാതെ മടങ്ങേണ്ടി വന്നു. രാവിലെ എടിഎസ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പ്രായമായ അച്ഛനും അമ്മയും ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ മുത്ത ചേച്ചിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പാര്‍ത്ഥിപന്‍ പറയുന്നു. ഷൂ പോലും അഴിക്കാതെ രണ്ടു മുറി മാത്രമുള്ള വീട്ടിലെ കക്കൂസില്‍ വരെ കയറി പരിശോധിച്ച ഉദ്യോഗസ്ഥര്‍ പെന്‍ഡ്രൈവും സിഡിയും ആന്റി ഇംപീരിയലിസ്റ്റ് മൂവ്‌മെന്റിന്റെ ഏതാനും നോട്ടിസുകളും കയ്യിലെടുത്തു. കൊണ്ടുപോകുന്ന സാധനങ്ങളുടെ വിവരം എഴുതി ഒപ്പിട്ട് തരണമെന്ന് വീട്ടുക്കാരും കോളനി നിവാസികളും ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് അവര്‍ മടങ്ങി.

മഞ്ചേരി കോടതിയില്‍ നിന്ന് മലപ്പുറം െ്രെകം ബ്രാഞ്ചിന് ലഭിച്ച അനുമതിപത്രവുമായാണ് പോലിസ് തമിഴ്‌നാട്ടിലെത്തിയത്. തൃശൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന മാവോവാദി തടവുകാരനായ ഡാനിഷിനെതിരെ ചുമത്തിയ കേസിലാണ് ഇപ്പോള്‍ ഡോ. ദിനേശിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡോ.ദിനേശ് മഞ്ചേരിയില്‍ എടിഎസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് അദ്ദേഹത്തെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയേക്കുമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറി സി പി റഷീദ് പറയുന്നു.