കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷ: ഐക്യമലയാള പ്രസ്ഥാനത്തിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എം ടി

ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയില്‍ കേരളീയരെ ഭരിക്കാനുള്ള തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമാണെന്നും കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2019-09-02 09:24 GMT

കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് ഉള്‍പ്പെടെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും എഴുതാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍.

തിരുവനന്തപുരത്തെ പിഎസ്‌സി ഓഫിസിനു മുന്നില്‍ അഞ്ചു ദിവസമായി നിരാഹാര സത്യഗ്രഹം നടന്നു വരികയാണ്. ഭരണഭാഷയും പഠന ഭാഷയും കോടതി ഭാഷയുമൊക്കെ നമ്മുടെ മാതൃഭാഷയിലാക്കണമെന്ന് താനുള്‍പ്പെടെയുള്ളവര്‍ വിവിധ ഘട്ടങ്ങളില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതു പ്രകാരം 2017 മെയ് മുതല്‍ ഭരണഭാഷ മലയാളമാക്കി മലയാള നിയമം നിയമസഭ പാസ്സാക്കി. എന്നാല്‍ ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയില്‍ കേരളീയരെ ഭരിക്കാനുള്ള തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമാണെന്നും കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎഎസ് പരീക്ഷയുള്‍പ്പെടെയുള്ളവ മലയാളത്തിലും കൂടി നടത്താന്‍ സര്‍ക്കാര്‍ പിഎസ്‌സിക്ക് നിര്‍ദേശം നല്‍കണമെന്നും എംടി ആവശ്യപ്പെട്ടു.

Tags:    

Similar News