ഫൈസറും മൊഡേര്‍ണയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തയ്യാറില്ലെന്ന് കെജ്രിവാള്‍

Update: 2021-05-24 08:19 GMT

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കില്ലെന്ന് ഫൈസറും മൊഡേര്‍ണയും അറിയിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ ദിവസം സമാനമായ നിലപാട് പഞ്ചാബിനോടും മൊഡേര്‍ണ സ്വീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകളുമായല്ല, കേന്ദ്രവുമായി മാത്രമേ ഇടപാടുള്ളൂവെന്നാണ് രണ്ട് കമ്പനികളുടെയും നിലപാട്.

ഞങ്ങള്‍ രണ്ട് കമ്പനികളുമായി സംസാരിച്ചു. രണ്ട് കമ്പനികളും നേരിട്ട് സംസ്ഥാനത്തിന് വാക്‌സിന്‍ നല്‍കാന്‍ തയ്യാറല്ല. കേന്ദ്ര സര്‍ക്കാരുമായി മാത്രമേ ഇടപാടുള്ളൂവെന്നാണ് കമ്പനികള്‍ പറയുന്നത്- കെജ്രിവാള്‍ പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

മോഡേര്‍ണ തങ്ങളുമായി ഇടപാടില്ലെന്ന് അറിയിച്ച കാര്യം പഞ്ചാബ് വാക്‌സിന്‍ നോഡല്‍ ഓഫിസര്‍ വികാസ് കാര്‍ഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരുമായി മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളുമായി വാക്‌സിന്‍ വില്‍പ്പനക്ക് തയ്യാറില്ലെന്നാണ് കമ്പനി നിലപാട്.

കൊവാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുന്ന 16 കമ്പനികളാണ് രാജ്യത്തുള്ളത്. ഇത്തരത്തിലുള്ള രണ്ട് കമ്പനികളുമായി ഭാരത് ബയോടെക്ക് കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

കൊവാക്‌സിന്‍ നിര്‍മിക്കുന്നതിനുവേണ്ടി 16 കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ആരംഭിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

വാക്‌സിന്‍ കമ്പനികളുടെ നിലപാട് നേരിട്ട് വാക്‌സിന്‍ വാങ്ങി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള സംസ്ഥാനങ്ങളുടെ പദ്ധതിയെ പൊളിക്കുമെന്നാണ് സംസ്ഥാനങ്ങളുടെ ഭീതി.