ഡല്‍ഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍

കലാപത്തിന് കാരണക്കാരായവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും അവര്‍ക്കെതിരേ കടുത്ത നടപടി കൈകൊള്ളും-ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2020-02-27 12:31 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്ക് ഡല്‍ഹിയില്‍ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെജ്രിവാള്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കലാപത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും കെജ്രിവാള്‍ മുന്നറിയിപ്പു നല്‍കി.

കലാപത്തിന് കാരണക്കാരായവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും അവര്‍ക്കെതിരേ കടുത്ത നടപടി കൈകൊള്ളും-ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''കലാപം നടത്തിയത് എഎപിക്കാരനായാലും ബിജെപിക്കാരനായാലും കോണ്‍ഗ്രസ്സുകാരനായാലും അവരെ വെറുതെ വിടില്ല''-മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് എഎപി സര്‍ക്കാരിനെ കോണ്‍ഗ്രസ്സ് കടുത്ത രീതിയില്‍ വിമര്‍ശിച്ച സാഹചര്യത്തിലായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

''അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ തൊട്ടടുത്ത അവകാശിക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതി വഴി ചികിത്സ ലഭ്യമാക്കും''-അദ്ദേഹം വാഗ്ദാനം നല്‍കി.

സ്ഥിരമായി അംഗഭംഗം വന്നവര്‍ക്ക് 5 ലക്ഷം രൂപ വീതവും ഗുരുതമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ചെറിയ പരിക്കുമാത്രമുള്ളവര്‍ക്ക് 20000 രൂപ വീതവും നല്‍കും.

അക്രമസംഭവങ്ങളില്‍ നശിപ്പിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് 5 ലക്ഷം രൂപയാണ് നല്‍കുക. വീട് നഷ്ടപ്പെട്ടവര്‍ക്കും ഇതേ തുക നഷ്ടപരിഹാരം നല്‍കും. വാടകവീടാണെങ്കില്‍ വീട്ടുടമയ്ക്ക് നാല് ലക്ഷവും വാടകക്കാരന് 1 ലക്ഷവും നല്‍കും.

കന്നുകാലികള്‍ ചത്തുപോയവര്‍ക്ക് 5000 രൂപ വീതവും റിക്ഷ നഷ്ടപ്പെട്ടവര്‍ക്ക് 25000 രൂപയും ഇ റിക്ഷയാണെങ്കില്‍ 50000 രൂപയും ലഭിക്കും.

Tags:    

Similar News