ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ കവരത്തി വില്ലേജ് പഞ്ചായത്ത് പ്രമേയം പാസാക്കി

Update: 2021-05-29 04:48 GMT

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരേ കവരത്തി വില്ലേജ് പഞ്ചായത്ത് പ്രമേയം പാസ്സാക്കി. ദ്വീപ് നിവാസികളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയതിനും തെറ്റായ റിപോര്‍ട്ട് പുറത്തുവിട്ടതിനും എതിരേയാണ് പ്രമേയം.

ലക്ഷദ്വീപില്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ നിയമങ്ങള്‍ പാസ്സാക്കുകയും ഉത്തരവുകള്‍ നടപ്പാക്കുകയും ചെയ്യുന്നതിനിനെതിരേ ദ്വീപിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെയും കലക്ടര്‍ക്കുമെതിരേയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുകയാണെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിക്കും. കഴിയുമെങ്കില്‍ ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പദ്ധതി.

99 ശതമാനവും മുസ്‌ലിംകള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുമതലയേറ്റെടുത്ത ഉടന്‍തന്നെ കൊവിഡ് പ്രതിരോധത്തിനായി ദ്വീപില്‍ നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും അദ്ദേഹം എടുത്തുമാറ്റി. ഗോവധ നിരോധനം, മദ്യത്തിനുണ്ടായിരുന്ന വിലക്ക് ഒഴിവാക്കല്‍ തുടങ്ങി നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.