കരുവന്നൂര്‍ ബാങ്ക്: ഫിലോമിനയുടെ കുടുംബത്തെ അപമാനിച്ചു; മന്ത്രി ബിന്ദു മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്
കോഴിക്കോട്: കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിക്കാത്തതുകൊണ്ട് ചികില്‍സകിട്ടാതെ മരിച്ച ഫിലോമിനയെയും അവരുടെ കുടുംബത്തെയും മന്ത്രി ബിന്ദു അപമാനിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ബാങ്കില്‍ നിക്ഷേപിച്ച പണം സമയത്ത് കിട്ടാത്തതുകൊണ്ടാണ് ഫിലോമിനക്ക് മെച്ചപ്പെട്ട ചികില്‍സ നല്‍കാന്‍ കഴിയാതെ അവര്‍ മരിച്ചത്. തങ്ങളുടെ പണം ബാങ്കിലുണ്ടായിട്ടും അത് ഉപയോഗിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖവും പ്രതിഷേധവും സര്‍ക്കാരിനെ അറിയിക്കാനാണ് ഫിലോമിനയുടെ കുടുംബം മൃതദേഹവുമായി സമരം ചെയ്തത്. അതിനെ രാഷ്ട്രീയമുതലെടുപ്പെന്ന് പറയുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. കുടുംബത്തെ അപമാനിച്ച മന്ത്രി ബിന്ദു മാപ്പ് പറയണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സതീശന്റെ പ്രതികരണം.
സഹകരണബാങ്കുകളുടെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് ഇതുവരെ നിശ്ശബ്ദത പാലിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടന്നതിന്റെ ഭാഗമായി നിരവധി നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫിലോമിനയുടെ കുടുംബത്തിന് മാത്രം ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നു. ഇത് തിരികെ ചോദിച്ചെങ്കിലും 4.60 ലക്ഷം രൂപ മാത്രമാണ് ബാങ്ക് നല്‍കാന്‍ തയ്യാറായത്. ആവശ്യമായ ചികില്‍സ നല്‍കാന്‍ പണം കിട്ടാതെ ഒടുവില്‍ ഫിലോമിന മരിച്ചു. ഇതില്‍ പ്രതിഷേധിച്ച് മൃതദേഹവുമായി കുടുംബം ബാങ്കിലെത്തി സമരം ചെയ്തു. ഇതിനെതിരേയാണ് മന്ത്രി ബിന്ദു രംഗത്തുവന്നത്.
നിക്ഷേപകര്‍ക്കൊപ്പമാണ് താനെന്നും പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും പിന്നീട് മന്ത്രി ആര്‍ ബിന്ദു വിശദീകരിച്ചു. പണം തിരികെ നല്‍കുന്നതില്‍ സര്‍ക്കാരിന് വേഗം പോരെന്ന കുറ്റപ്പെടുത്തലുമായി സിപിഐയും രംഗത്തെത്തിയിട്ടുണ്ട്.
